unnimurukan

കൊല്ലം: നിരവധി മോഷണ കേസുകളിൽ ഉൾപ്പെട്ട സ്ഥിരംകുറ്റവാളിയായ പ്രതിയെ കാപ്പാ നിയമപ്രകാരം കരുതൽ തടവിലാക്കി. ഇരവിപുരം വാളത്തുംഗൽ ചേതന നഗർ 165- ഉണ്ണിനിവാസിൽ ഉണ്ണിമുരുകനെയാണ് (29) കാപ്പാ നിയമപ്രകാരം തടവിലാക്കിയത്. 2019 മുതൽ കൊല്ലത്തും സമീപ ജില്ലകളിലുമായി പത്തോളം മോഷണ കേസുകളിൽ ഇയാൾ പ്രതിയാണ്. ഇതിൽ രണ്ട് കേസുകളിൽ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

മൊബൈൽ ഫോൺ, ഇരുചക്രവാഹനങ്ങൾ, വാഹനങ്ങളുടെ ബാറ്ററി എന്നിവ മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് കൊല്ലം ഈസ്റ്റ്, ഏനാത്ത്, കൊല്ലം വെസ്റ്റ്, ഇരവിപുരം, തമ്പാനൂർ, കൊട്ടിയം, കിളികൊല്ലൂർ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്.

ഇരവിപുരം പൊലീസ് ഇൻസ്‌പെക്ടർ രാജീവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു. കാപ്പാ നിയമപ്രകാരം കഴിഞ്ഞ വർഷം 51പേരെയാണ് സിറ്റി പൊലീസ് കരുതൽ തടങ്കലിലാക്കിയത്. തുടർന്നും കാപ്പാ നിയമപ്രകാരം കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ തുടരുമെന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാർ അറിയിച്ചു.