
കരുനാഗപ്പള്ളി: ജമാഅത്ത് ഓഫീസിൽ കുടുംബപ്രശ്‌നം ചർച്ച ചെയ്യുന്നതിനിടെ മർദ്ദനമേറ്റ് തൊടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ട് പേർകൂടി പിടിയിൽ. പന്മന ചാനമ്പക്കടവ് മൊട്ടക്കിലേഴത്ത് വീട്ടിൽ നൗഷാദ് (42), തേവലക്കര, മൊട്ടയ്ക്കൽ, മേക്കരവിളയിൽ ഇബ്രാഹിംകുട്ടി (63) എന്നിവരാണ് കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പാലോലികുളങ്ങരയിലുള്ള ജമാഅത്ത് ഓഫീസിൽ മദ്ധ്യസ്ഥ ചർച്ച നടക്കുമ്പോഴുണ്ടായ തർക്കത്തിൽ പതിനഞ്ചോളം പ്രതികൾ മർദ്ദിക്കുകയായിരുന്നു.
തടയാൻ ശ്രമിച്ച പഞ്ചായത്ത് വൈസ് പ്രസിഡന്റും പലോലികുളങ്ങര ജമാഅത്ത് പ്രസിഡന്റുമായിരുന്ന സലീം മണ്ണേലിനെ സംഘത്തിലുള്ളവർ മർദ്ദിച്ചിരുന്നു. കരുനാഗപ്പള്ളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹൃദയസ്തംഭനത്തെ തുടർന്ന് മരിച്ചു.
മുഖ്യപ്രതികളായ മൂഹമ്മദ് ഷാ, യൂസഫ്, ഫൈസൽ, മുസ്സൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു. കരുനാഗപ്പള്ളി പൊലീസ് ഇൻസ്‌പെക്ടർ ബിജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ഷിഹാസ്, ഷാജിമോൻ, എ.എസ്.ഐ വേണുഗോപാൽ, തമ്പി എസ്.സി.പി.ഒ. ഹാഷിം, ബഷീർഖാൻ, പ്രശാന്ത് ഡാൻസാഫ് ടീംഅംഗമായ എസ്.ഐ കണ്ണൻ, എ.എസ്.ഐ ബൈജു, എസ്.സി.പി.ഒ മനു, സീനു, സജു, രിപു, രതീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.