കൊട്ടാരക്കര : അകാലത്തിൽ പൊലിഞ്ഞ അഖില റെജിയുടെ ഓർമ്മയ്ക്കായി ഭൂരഹിതരായ 5 കുടുംബങ്ങൾക്ക് വീട് നിർമ്മിക്കുന്നതിന് 27 സെന്റ് വസ്തു നൽകി അഖിലയുടെ കുടുംബം. വാളകം ആക്കാട്ട് റെജി വിലാസത്തിൽ അഖില റെജിയുടെ കുടുംബം നൽകിയ ആധാരം മന്ത്രി കെ.എൻ. ബാലഗോപാൽ ഭൂരഹിതരായവർക്ക് കൈമാറി. അണ്ടൂർ മൊട്ടക്കാവ് ജംഗ്ഷന് സമീപം നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബെൻസി റെജി അദ്ധ്യക്ഷയായി. ഉമ്മന്നൂർ സഹകരണബാങ്ക് പ്രസിഡന്റ് എൻ.ദേവരാജൻ സ്വാഗതം പറഞ്ഞു. സി.പി.എം ഏരിയാ സെക്രട്ടറി പി.കെ. ജോൺസൻ, വാളകം ലോക്കൽ സെക്രട്ടറി കെ. പ്രതാപകുമാർ, ഏരിയാ കമ്മിറ്റിയംഗങ്ങളായ എം .ബാബു, പി .ജെ .മുരളീധരൻ ഉണ്ണിത്താൻ, പഞ്ചായത്തംഗങ്ങളായ അണ്ടൂർ സുനിൽ, കെ. അജിത, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി എ .അധിൻ, ജി .മുരളീധരൻപിള്ള, ജി. രതീഷ്, ബി. ശിവപ്രസാദ്, കെ. രാമദാസ്, ഷിബു ജോർജ്ജ്, റോബിൻ യോഹന്നാൻ എന്നിവർ സംസാരിച്ചു. അഖിലയുടെ അച്ഛൻ റെജി ആക്കാട്ടും അമ്മ മിനി റെജിയും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. വാളകം വില്ലേജിൽ അണ്ടൂർ പറണ്ടോട്ട് കോണം ഭാഗത്തുള്ള 27 സെന്റ് വസ്തുവാണ് ഉമ്മന്നൂർ കുമ്പ്രാംകോണം, അണ്ടൂർ കൈതളാവ്, വാളകം, തലച്ചിറ, വാളകം ഇടയം കോളനി എന്നിവിടങ്ങളിലെ കുടുംബങ്ങൾക്കായി നല്കിയത് . 2022 ഡിസംബർ 30 ന് പനി ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലെരിക്കെയാണ് അഖില റെജി മരിക്കുന്നത്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സം ഘടനകളുടെ സജീവ പ്രവർത്തകയായിരുന്നു. പഠനത്തോടൊപ്പം പാട്ടിലും നൃത്തത്തിലും മികവ് പുലർത്തിയ അഖില പ്ലസ് ടുവിനു ശേഷം ചെന്നൈ ബാലാജി മെഡിക്കൽ കോളേജിലെ കാർഡിയ പെർഫ്യൂഷൻ കോഴ്സ് അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.