കൊല്ലം: മാലിന്യ മുക്തനഗരം പദ്ധതിക്ക് കൂടുതൽ ഊന്നൽ നൽകാൻ നഗരസഭ. പദ്ധതിയുടെ ഭാഗമായി ബയോ ഗ്യാസ് പ്ലാന്റ്, കമ്പോസ്റ്റ് പിറ്റ്, ബയോ കമ്പോസ്റ്റ് ബിൻ എന്നിവ ബി.പി.എൽ കുടുംബങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കുമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് കൗൺസിൽ യോഗത്തിൽ പറഞ്ഞു. എല്ലാ ഡിവിഷനിൽ നിന്നും അപേക്ഷ സ്വീകരിച്ച് നൂറ് കുടുംബങ്ങൾക്ക് ആദ്യഘട്ടത്തിൽ ബയോ ഗ്യാസ് പ്ലാന്റ് നൽകും. 14,600 രൂപ വിലയുള്ള യുണിറ്റാണ് നൽകുന്നത്. എ.പി.എൽ വിഭാഗക്കാർ 1600 രൂപ അടക്കണം. പദ്ധതികൾക്ക് നഗരസഭ പണം അടച്ചെങ്കിലും അപേക്ഷകൾ വളരെ കുറവാണ് ലഭിച്ചത്. ഇത് പദ്ധതിയെ പ്രതികൂലമായി ബാധിക്കുമെന്ന് മേയർ കൗൺസിലിനെ അറിയിച്ചു. സൗജന്യമായി നൽകുന്ന പ്ലാന്റ് ബി.പി.എൽ ഗുണഭോക്താക്കൾ വേണ്ടെന്ന് വെക്കുന്ന സാഹചര്യത്തിൽ നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിട്ടെത്തി ബോധവത്കരണം നടത്തും. നഗരസഭ നടപ്പാക്കിയ ഷീലോഡ്ജ് ലാഭം ലക്ഷ്യമാക്കിയല്ല നടത്തുന്നതെന്നും മേയർ വ്യക്തമാക്കി. ഭരണസമിതിയുടെ കഴിഞ്ഞ വർഷങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്താൻ വേണ്ടി പ്രത്യേക കൗൺസിൽ വിളിക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷൻ ജോർജ് ഡി.കാട്ടിൽ ആവശ്യപ്പെട്ടു. ഡെപ്യൂട്ടി മേയർ കൊല്ലം മധു, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എസ്.ജയൻ, എസ്.ഗീതാകുമാരി, യു.പവിത്ര, അഡ്വ.ഉദയകുമാർ, ജോർജ്.ഡി.കാട്ടിൽ, ദീപു ,ഗിരീഷ്, ടോമി, പുഷ്പാംഗദൻ, സജീവ്, ഹണി ബഞ്ചമിൻ എന്നിവർ സംസാരിച്ചു.