
തൃശൂർ: നാളെ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ തൃശൂർ നഗരത്തിൽ സ്ഥാപിച്ച ഫ്‌ളക്‌സ് ബോർഡ് കോർപ്പറേഷൻ അഴിപ്പിച്ചു. ബി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് ജീവനക്കാർ തന്നെ തിരിച്ചു കെട്ടി.
തെക്കേഗോപുര നടയ്ക്ക് മുന്നിലെ റോഡിലെ ബോർഡും കൊടിതോരണങ്ങളുമാണ് കോർപ്പറേഷന്റെ വാഹനത്തിലെത്തി ഉച്ചയോടെ അഴിക്കാൻ തുടങ്ങിയത്. ഗതാഗതതടസ്സം ഉണ്ടാക്കുന്നെന്നു പറഞ്ഞായിരുന്നു നടപടി. സംഭവമറിഞ്ഞ് ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ കെ.കെ.അനീഷ്‌കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തകരെത്തി തടഞ്ഞു.
വാഹനത്തിൽ കയറ്റിയ ബോർഡ് തിരിച്ചു കെട്ടണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ ബി.ജെ.പി വനിതാ പ്രവർത്തകർ അടക്കം ലോറിയിൽ കയറി ബോർഡുകൾ ഇറക്കിവച്ചു. പ്രതിഷേധം കൈയാങ്കളിയിൽ എത്തുമെന്നായതോടെ ബോർഡ് തിരിച്ചുകെട്ടി ജീവനക്കാർ തടിതപ്പുകയായിരുന്നു.
പിന്നീട് ബി.ജെ.പി നേതാക്കളുടെയും കൗൺസിലർമാരുടെയും നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി. ബോർഡും കൊടിയും കോർപറേഷന്റെ ഗേറ്റിലും കെട്ടി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ബോർഡും ഐ.എൻ.ടി.യു.സി സംസ്ഥാന സമ്മേളന ബോർഡും നഗരത്തിലുണ്ട്. ഇതൊന്നും അഴിപ്പിക്കാതെ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് അഴിപ്പിച്ചതിനു പിന്നിൽ രാഷ്ട്രീയ വിരോധമാണെന്ന് ബി.ജെ.പി ആരോപിച്ചു.