
തൃശൂർ : ഇന്ന് രണ്ട് ലക്ഷത്തിലേറെ മഹിളകൾ പങ്കെടുക്കുന്ന മഹാസമ്മേളനത്തെ നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. പ്രവർത്തകരെ ആവേശം കൊള്ളിക്കാൻ ജനറൽ ആശുപത്രിയിൽ നിന്ന് വൈകിട്ട് രണ്ടരയോടെ റോഡ് ഷോ ആരംഭിക്കും. നഗരത്തെ കുങ്കുമ പതാകയാൽ അലങ്കരിച്ച് പ്രധാനമന്ത്രിയെ വരേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ബി.ജെ.പി, മഹിളാ മോർച്ച പ്രവർത്തകർ. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റ് എ.പി.അബ്ദുള്ളക്കുട്ടി, സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, നേതാക്കളായ എം.ടി.രമേശ്, പി.കെ.കൃഷ്ണദാസ്, വൈസ് പ്രസിഡന്റ് ദേവൻ, ജോർജ്ജ് കുര്യൻ, സി.കൃഷ്ണകുമാർ, ബി.ഗോപാലകൃഷ്ണൻ, എ.നാഗേഷ്, കെ.കെ.അനീഷ് കുമാർ, മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് നിവേദിത സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിലാണ് ഒരുക്കം. കുട്ടനെല്ലൂർ ഹെലിപാഡിലും ജില്ലാ ജനറൽ ആശുപത്രിക്ക് മുന്നിലും ബി.ജെ.പിയുടെ മുതിർന്ന നേതാക്കൾ ഊഷ്മള സ്വീകരണം നൽകും. പ്രമുഖരായ വനിതകൾ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.
മേളവിസ്മയം തീർത്ത് കിഴക്കൂട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിന്റെ ഭാഗമായി നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കി. മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്വത്തിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. രാധാമോഹൻ അഗർവാൾ എം.പി ഉദ്ഘാടനം ചെയ്തു. പി.കെ.കൃഷ്ണ ദാസ്, നടൻ ദേവൻ, അഡ്വ.ബി.ഗോപാലകൃഷ്ണൻ, എം.ആർ.രമേശൻ, അഡ്വ.എ.നാഗേഷ്, കെ.കെ.അനീഷ് കുമാർ, എം.എസ്.സമ്പൂർണ, വിജയൻ മേപ്പുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു.
ശ്രദ്ധാകേന്ദ്രം സുരേഷ് ഗോപി
ഇന്നത്തെ സമ്മേളനത്തിൽ പ്രധാന ശ്രദ്ധാകേന്ദ്രം സുരേഷ് ഗോപിയാകും. തൃശൂരിൽ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പിക്കുന്ന രീതിയിലുള്ള പ്രസ്താവന പ്രധാനമന്ത്രി നടത്തുമെന്നാണ് അണികൾ പ്രതീക്ഷിക്കുന്നത്. മുതിർന്ന പാർട്ടി നേതാക്കൾക്കൊപ്പം സുരേഷ് ഗോപിയും വേദി പങ്കിടുന്നുണ്ട്. പ്രസംഗിക്കാനുള്ള അവസരമുണ്ടായേക്കില്ല. പ്രധാനമന്ത്രിയായിരിക്കെ ഇതിന് മുമ്പ് നരേന്ദ്ര മോദി തൃശൂരിലും ഗുരുവായൂരിലും എത്തിയിട്ടുണ്ടെങ്കിലും അതിൽ നിന്ന് വ്യത്യസ്തമായ അതിശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തിയത്.
എസ്.പി.ജിയുടെ പൂർണ നിയന്ത്രണത്തിലാണ് നഗരം. ഇവർക്ക് പുറമേ 3000ൽ ഏറെ പൊലീസുകാരെയാണ് ഇന്നലെ രാവിലെ മുതൽ വിന്യസിപ്പിച്ചത്. എ.ഡി.ജി.പി എം.ആർ.അജിത് കുമാർ, ഉത്തര മേഖല ഐ.ജി കെ.സേതുരാമൻ, തൃശൂർ മേഖല ഡി.ഐ.ജി എസ്.അജീതാ ബീഗം, സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകൻ, റൂറൽ എസ്.പി നവനീത് ശർമ്മ, എ.സി.പി കെ.കെ.സജീവ് ഉൾപ്പെടെയുള്ള മുതിർന്ന പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സുരക്ഷ.
ആംബുലൻസ് ഡ്രൈവർമാരിൽ വനിതകളും
സ്വരാജ് റൗണ്ടിൽ പത്ത് ആംബുലൻസാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ അഞ്ച് വാഹനങ്ങളിൽ ഡ്രൈവർമാർ വനിതാ ഡ്രൈവർമാരാണ്. ഇതിന് പുറമേ വിവിധ കേന്ദ്രങ്ങളിൽ ഡോക്ടർമാരെയും ചികിത്സ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അഡ്വ.ബി.ഗോപാലകൃഷ്ണൻ പറഞ്ഞു.
ട്രയൽ റൺ
പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്നലെ ഉച്ചക്കഴിഞ്ഞ് കുട്ടനെല്ലൂരിൽ നിന്ന് സമ്മേളനം നടക്കുന്ന വടക്കുന്നാഥ ക്ഷേത്ര മൈതാനം വരെ ട്രയൽ റൺ നടത്തി. എസ്.പി.ജിയുടെയും റേഞ്ച് ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിലായിരുന്നു ട്രയൽ റൺ. തുറന്ന ജീപ്പിൽ റോഡ് ഷോ നടത്തുന്ന തരത്തിലാണ് ട്രയൽ റൺ നടത്തിയത്. റോഡ് ഷോയ്ക്ക് ഗുജറാത്തിൽ നിന്ന് കൊണ്ടുവരുന്ന വാഹനമാണ് ഉപയോഗിക്കുകയെന്നാണ് അറിവ്.
ശ്രദ്ധിക്കേണ്ടത് ഇവ
ബാഗ്, കുപ്പിവെള്ളം, കുട തുടങ്ങിയവ അനുവദിക്കുകയില്ല. മൊബൈൽ ഫോൺ കൈവശം കരുതാം.
റോഡ് ഷോ നടക്കുന്ന സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളിലേക്ക് പൊതുജനങ്ങൾ പ്രവേശിക്കുന്നതിന് വിവിധ സ്ഥലങ്ങളിൽ മെറ്റൽ ഡിറ്റക്ടറും സ്ഫോടക വസ്തു പരിശോധനാ സംവിധാനവും ഏർപെടുത്തി.
നഗരത്തിൽ വാഹനങ്ങൾക്ക് സമ്പൂർണ്ണ നിയന്ത്രണം ഏർപെടുത്തിയിട്ടുള്ളതിനാൽ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ വഴി തിരിച്ചു വിടുന്നതിന് പ്രത്യേക പദ്ധതി തയ്യാറാക്കി അഞ്ഞൂറിലധികം പൊലീസ് ഉദ്യോഗസ്ഥരെയാണ് ട്രാഫിക് ഡ്യൂട്ടികൾക്കായി മാത്രം വിന്യസിച്ചിട്ടുള്ളത്.