
കുന്നംകുളം: ബസ് ജീവനക്കാർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ബസ് ഡ്രൈവറെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന പരാശക്തി ബസിലെ ഡ്രൈവർ എൽത്തുരുത്ത് സ്വദേശി ചക്കാലക്കൽ വീട്ടിൽ ലോറൻസിനെയാണ് (44) കുന്നംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ യു.കെ.ഷാജഹാൻ പ്രിൻസിപ്പൽ സബ് ഇൻസ്‌പെക്ടർ മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ന് കേച്ചേരി പാറന്നൂരിലായിരുന്നു സംഭവം. കുന്നംകുളം തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന സെറ ബസിലെ ഡ്രൈവർ കല്ലൂർ സ്വദേശി കല്ലംപറമ്പിൽ വീട്ടിൽ ബിനോയിയെയാണ് (40) പ്രതി ഉൾപ്പെടെ മൂന്നംഗസംഘം ആക്രമിച്ചത്. സംഭവത്തിൽ അനസ്, ശ്രീധരൻ എന്നീ രണ്ട് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. കുന്നംകുളത്ത് നിന്ന് തൃശൂരിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന സെറാബസ് പാറന്നൂരിൽ കാറിലെത്തിയ മൂന്നംഗ സംഘം തടഞ്ഞുനിറുത്തി, രണ്ടുപേർ ബസിനകത്തേക്ക് കയറി ഡ്രൈവർ സീറ്റിലിരുന്ന പരാതിക്കാരന്റെ തലയ്ക്ക് ആയുധം ഉപയോഗിച്ച് അടിച്ചും ഇടിച്ചും പരിക്കേൽപ്പിക്കുകയായിരുന്നു.
സംഭവത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ ബിനോയി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ബിനോയിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് രണ്ടാംപ്രതി ലോറൻസ് പിടിയിലായത്. വൈദ്യ പരിശോധനയ്ക്ക് ശേഷം കുന്നംകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.