
തൃശൂർ: പിണറായി വിജയൻ സർക്കാരിന്റെ കൊള്ളരുതായ്മകൾ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ പൊള്ളുന്നത് കെ. സുധാകരന്റെ യുവതുർക്കികൾക്കാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനത്ത് ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ രൂക്ഷമായി വിമർശിക്കുന്ന ഫേസ്ബുക്ക് കുറിപ്പിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഇതാണോ രാഹുൽ ഗാന്ധി പറയുന്ന സ്‌നേഹത്തിന്റെ കട തുറക്കൽ?. കോൺഗ്രസുകാരുടെ ജനാധിപത്യ ബോധത്തിനും സഹിഷ്ണുതയ്ക്കും 'നല്ല നമസ്‌കാരം'. പിണറായി വിജയന്റെ അഴിമതിയും ധൂർത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോൾ കോൺഗ്രസ് മൗനം പാലിക്കുന്നു. സർവകലാശാലകളിലെ അവിഹിത ഇടപെടൽ, മുഖ്യമന്ത്രിയുടെ മകളുടെ 'മാസപ്പടി' വിവാദം തുടങ്ങി എല്ലാറ്റിലും പരസ്പര സഹകരണം നിലനിൽക്കുന്നു. യൂത്ത് കോൺഗ്രസുകാരുടെ തല ഡി.വൈ.എഫ്.ഐക്കാർ അടിച്ചു പൊളിച്ചിട്ടും കോൺഗ്രസ് പുലർത്തിയ മൗനം ഈ ധാരണയുടെ തെളിവാണ്. ഈ സഖ്യത്തിന്റെ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് പ്രധാനമന്ത്രി തൃശൂരിൽ പറഞ്ഞതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി.