ഇരിങ്ങാലക്കുട : അവിട്ടത്തൂർ ആയുർവേദ ഡിസ്‌പെൻസറിക്ക് ദേശീയ അംഗീകാരമായ എൻ.എ.ബി.എച്ച് എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാരതീയ ചികിത്സാ വകുപ്പിലെയും ഹോമിയോ വകുപ്പിലെയും ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളായ ജില്ലയിലെ പത്ത് ഡിസ്‌പെൻസറികളാണ് ദേശീയ അംഗീകാര പട്ടികയിൽ ഇടം പിടിച്ചത്. ആദ്യമായാണ് സർക്കാർ ആയുഷ് സ്ഥാപനങ്ങൾ ദേശീയ നിലവാരം കൈവരിക്കുന്നത്.
വേളൂക്കര പഞ്ചായത്തിന്റെ 2022-23, 2023-24 വാർഷിക പദ്ധതികളിൽ ഉൾപ്പെടുത്തി പ്രസിഡന്റ് കെ.എസ്. ധനേഷിന്റെ നേതൃത്വത്തിൽ 12 ലക്ഷത്തോളം രൂപ ചെലവഴിച്ച് നടത്തിയ നവീകരണ പ്രവർത്തനങ്ങൾ അംഗീകാരത്തിന് തുണയായി. നാഷണൽ ആയുഷ് മിഷൻ വഴി ഓരോ ഡിസ്‌പെൻസറിക്കും അഞ്ച് ലക്ഷം രൂപയും അനുവദിച്ചിരുന്നു. നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നാഷണൽ അസസെർ ഡോ. ജിതിൻ കെ. നായർ, നോഡൽ ഓഫീസർ ഡോ. ആഗ്‌നസ് ക്ലീറ്റസ്, ഫെസിലിറ്റേറ്റർമാരായ ഡോ. ടി. രജിത, ഡോ. കെ.പി. നിമ്മി എന്നിവരടങ്ങുന്ന സംഘം കഴിഞ്ഞ വർഷം ഒക്ടോബറിൽ ഡിസ്‌പെൻസറി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ആയുഷ് കേന്ദ്രങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുക എന്ന സർക്കാർ കർമ്മ പദ്ധതിയും തുണയായി. പ്രവർത്തനം ആരംഭിച്ച് 62 വർഷം പിന്നിടുന്ന ഘട്ടത്തിലാണ് അവിട്ടത്തൂർ ആയുർവേദ ഡിസ്‌പെൻസറി ദേശീയ അംഗീകാരം കരസ്ഥമാക്കുന്നത്.
ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രമായി
എല്ലാവർക്കും യോഗാ പരിശീലനം, കൗമാരക്കാരുടെ ആരോഗ്യ സംരക്ഷണം, വയോജന ആരോഗ്യ പരിപാലനം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നതോടൊപ്പം പകർച്ചവ്യാധി പ്രതിരോധം, ജീവിതശൈലി രോഗ നിയന്ത്രണം, ഓറൽ ഹെൽത്ത് കെയർ, സാന്ത്വന പരിചരണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രമായി ഡിസ്‌പെൻസറിയെ മാറ്റി. ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി ആരോഗ്യ പ്രവർത്തനങ്ങൾ രേഖപ്പെടുത്തുന്നതിനുള്ള ലാപ്‌ടോപുകൾ, രോഗികൾക്ക് ടോക്കൺ സമ്പ്രദായം, ആശാ പ്രവർത്തകരുടെ സേവനങ്ങൾ, ജീവിതശൈലി രോഗങ്ങൾക്കുള്ള പരിശോധനകൾ എന്നിവ ഉറപ്പാക്കി. വേളൂക്കര പഞ്ചായത്തിൽ കല്ലംകുന്നിൽ സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്.