
തൃശൂർ: രാഷ്ട്രത്തെ മുന്നോട്ടു കൊണ്ടുപോകാൻ പുരുഷന്മാർക്കൊപ്പം സ്ത്രീകളും പ്രവർത്തിക്കണമെന്ന് കേന്ദ്രകൃഷി സഹമന്ത്രി ശോഭ കരന്തലജെ പറഞ്ഞു. 2047ഓടെ ഭാരതത്തെ വികസിത രാഷ്ട്രമാക്കാൻ ഓരോ പൗരന്മാരും പ്രവർത്തിക്കണം. കാർഷിക സർവകലാശാലയും ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച വനിതാ കാർഷിക സംരംഭക മേഖലാസമ്മേളനം വെള്ളാനിക്കരയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇന്ത്യയിലെ കാർഷിക സർവകലാശാലകളിലെ വിദ്യാർത്ഥികളിൽ പകുതിയിലേറെ പേർ പെൺകുട്ടികളാണ്. ഇന്ത്യയിലെ മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ കേന്ദ്രീകൃത സമൂഹം കേരളത്തിലുള്ളത് വനിതാ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ സഹായകമാണ്.
കർഷകരുടെ വരുമാനം ഇരട്ടിയാക്കുന്നത് ലക്ഷ്യമിട്ട് ലക്ഷം കോടി രൂപ കാർഷിക അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും പറഞ്ഞു. ആ തുകയുപയോഗിച്ച് എല്ലാ ജില്ലകളിലും കാർഷികോത്പന്നങ്ങൾ കയറ്റുമതി ചെയ്യാൻ പര്യാപ്തമായ ശീത സംഭരണികൾ, ഭക്ഷ്യ പരിശോധനാ ലാബുകൾ എന്നിവ ഒരുക്കാൻ സംസ്ഥാന സർക്കാരുകളോട് മന്ത്രി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ ആരംഭിച്ച ഡി.പി.ആർ ക്ലിനിക്കുകൾ സംരംഭകത്വ വികസനത്തിൽ വൻ മുന്നേറ്റത്തിന് കാരണമായെന്ന് കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കാർഷികരംഗത്ത് വനിതാ സംരംഭകത്വം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. കാർഷിക സർവകലാശാല വി.സി ഡോ.ബി.അശോക് അദ്ധ്യക്ഷനായി. കാഴ്ച പരിമിതികളെ അവഗണിച്ച് കേരളത്തിലെ മികച്ച സംരംഭകയായി വളർന്ന ഗീത സലീഷിന് കേന്ദ്രമന്ത്രി ഉപഹാരം നൽകി. കോട്ടയം, പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രങ്ങളിലെ കർഷക ഹോസ്റ്റലുകളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ഡോ.വെങ്കടസുബ്രഹ്മണ്യം, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര മോഹനൻ, ഡോ.വി.പളനിമുത്തു, ഡോ.മധു സുബ്രഹ്മണ്യം, ഡോ.ജേക്കബ് ജോൺ തുടങ്ങിയവർ പ്രസംഗിച്ചു.