മാള: മാള പോസ്റ്റ് ഓഫീസ് റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനും ജംഗ്ഷൻ വികസിപ്പിക്കുന്നതിനും മാള-അന്നമനട പൊതുമരാമത്ത് റോഡിലെ കൈയേറ്റങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാനുമുള്ള നടപടികൾ ഹൈക്കോടതി സ്റ്റേയിൽ കുരുങ്ങിക്കിടക്കുന്നു. സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിക്കുമ്പോൾ യഥാസമയം പൊതുമരാമത്ത് വകുപ്പ് ഇടപെടൽ നടത്താത്തതാണ് സ്റ്റേ നടപടികൾക്ക് കാരണം. പൊതുമരാമത്ത് വകുപ്പിന്റെ അഭ്യർത്ഥന പ്രകാരം ജില്ലാ സർവയറുടെ ഓഫീസിൽ നിന്നും നിയോഗിച്ച സർവേയർ കണ്ടെത്തിയ കൈയേറ്റങ്ങൾ തിരിച്ച് പിടിക്കുന്നതിന് പൊതുമരാമത്ത് വകുപ്പ് ലാൻഡ് കൺസർവേഷൻ ആക്ട് പ്രകാരം നൽകിയ നോട്ടീസിലുള്ള മേൽ നടപടികളാണ് ഹൈക്കോടതി സ്റ്റേയിൽ ഒമ്പത് മാസമായി കുരുങ്ങിക്കിടക്കുന്നത്. പൊതുമരാമത്ത് വകുപ്പ് 40,000 രൂപ ചെലവാക്കി നടത്തിയ സർവേയിൽ കൈയേറ്റങ്ങൾ നടന്നതായി കണ്ടെത്തിയ 33 പേർക്കും നോട്ടീസ് നൽകിയിരുന്നു. അതിൽ ഏഴ് വ്യക്തികൾ 2023 ഏപ്രിൽ 10 ന് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്യുകയും 2023 ഏപ്രിൽ 12ന് ആദ്യ സ്റ്റേ സമ്പാദിക്കുകയും ചെയ്തു. പിന്നീട് പല തിയതികളിലായി അഞ്ച് പ്രാവശ്യം ഇവർ സ്റ്റേ നേടി. നിലവിൽ 2024 ജനുവരി 31വരെ നടപടികൾ സ്റ്റേ ചെയ്തിട്ടുണ്ട്. ഇത്തരം കേസുകളിൽ അടിയന്തര നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. യഥാസമയം പൊതുമരാമത്ത് വകുപ്പ് വസ്തുതാ വിവരണ പത്രിക കൊടുക്കുന്നതിലും കൗണ്ടർ അഫിഡവിറ്റ് സമർപ്പിക്കുന്നതിലും വരുത്തിയ വീഴ്ച്ച മൂലമാണ് അഞ്ച് പ്രാവശ്യം ഹൈക്കോടതിയിൽ നിന്നും കക്ഷികൾക്ക് സ്റ്റേ ഉത്തരവ് കിട്ടാൻ കാരണമെന്ന് അറിയുന്നു. സ്റ്റേ ചർച്ചാ വിഷയമായതോടെ ഇക്കഴിഞ്ഞ ജനുവരി 10 ന് പൊതുമരാമത്ത് വകുപ്പ് കൗണ്ടർ ഫയൽ ചെയ്തതായി അറിയുന്നു. 2022-23 ബഡ്ജറ്റിൽ 10 കോടി രൂപ പോസ്റ്റ് ഓഫീസ് റോഡ് വികസനത്തിനായി ചെലവഴിക്കുമെന്ന് പറയുന്നുണ്ട്. പൊതുമരാമത്ത് വകുപ്പും ഉത്തരവാദിത്വപ്പെട്ടവരും ഏറെ പ്രധാന്യമുള്ള ഒരു വികസന പദ്ധതിയോട് കാണിക്കുന്ന അലസമായ സമീപനം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്.