ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോടതി സമുച്ചയത്തിന്റെ രണ്ടാംഘട്ട നിർമ്മാണ പ്രവൃത്തികൾക്ക് ഫെബ്രുവരി 10ന് രാവിലെ പത്തുമണിക്ക് തുടക്കമാവും. മന്ത്രി ഡോ. ആർ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. 64 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾക്കാണ് രണ്ടാംഘട്ടത്തിൽ തുടക്കമാവുന്നത്. 29.25 കോടി രൂപയുടെ ആദ്യഘട്ട നിർമ്മാണം പൂർത്തീകരിച്ചാണ് രണ്ടാംഘട്ട നിർമ്മാണത്തിലേക്ക് കടക്കുന്നത്. ആറു നിലകളുടെ സ്ട്രക്ച്ചർ ജോലികളാണ് ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. ഏഴാം നിലയുടെ നിർമ്മാണവും ഇതടക്കമുള്ള എല്ലാ നിലകളിലെയും ഇലക്ട്രിക്കൽ ജോലികളടക്കമുള്ള ഫിനിഷിംഗ് പ്രവൃത്തികളും രണ്ടാംഘട്ടത്തോടെ പൂർത്തിയാവും. ലിഫ്റ്റ് സൗകര്യവും ശുചിമുറി സൗകര്യവും പൊതുജനങ്ങൾക്ക് പ്രത്യേകമായുണ്ടാവും. എല്ലാ നിലകളിലും ഭിന്നശേഷി സൗഹൃദ ശുചിമുറികൾ ഉണ്ടാകും.ഹൈക്കോടതി കഴിഞ്ഞാൽ സംസ്ഥാനത്തെ ഏറ്റവും വലിയ നീതിന്യായ സമുച്ചയമായി ഇരിങ്ങാലക്കുട കോടതി ഇതോടെ മാറും.
കോടതിയിൽ ഒട്ടേറെ സൗകര്യങ്ങൾ
- കെട്ടിടം ഏഴു നിലകളിൽ.
- 1,68,555 ചതുരശ്ര അടിയിൽ.
- നൂറു കാറുകൾക്ക് പാർക്ക് ചെയ്യാം.
- ജഡ്ജിമാർക്കു് പ്രത്യേക പാർക്കിംഗ് സൗകര്യം.
- 2450 ചതുരശ്ര അടിയിൽ റെക്കാഡ് റൂം.
- മുകളിലത്തെ നിലയിൽ ബാർ കൗൺസിൽ റൂം, ലേഡി അഡ്വക്കേറ്റുമാർക്കും പൊലീസിനുമുള്ള വിശ്രമമുറി, ജഡ്ജിമാരുടെ ലോഞ്ച്, ചേംബറിനോട് ചേർന്ന് ലൈബ്രറി, കറന്റ് റെക്കാഡ്സ് സൗകര്യങ്ങൾ എന്നിവ.
- ബേസ്മെന്റ് ഫ്ളോറിൽ കാന്റീൻ സൗകര്യം.
- മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ഓഫീസ്, അനുബന്ധ സൗകര്യങ്ങൾ എന്നിവ താഴത്തെ നിലയിൽ.
- ഒന്നാം നിലയിൽ അഡീഷണൽ സബ്കോടതി, പ്രിൻസിപ്പൽ സബ്കോടതി, ജഡ്ജസ് ചേംബർ, പബ്ലിക് പ്രോസിക്യൂട്ടർ, ഗവ.പ്ലീഡർ ഓഫീസ് അനുബന്ധ സൗകര്യങ്ങൾ.
- രണ്ടാംനിലയിൽ കുടുംബ കോടതി, കൗൺസലിംഗ് വിഭാഗം, ലേഡീസ് വെയ്റ്റിംഗ് ഏരിയ, കോർട്ട് യാർഡ്.
- മൂന്നാം നിലയിൽ കോടതി മുറികൾ, താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ഓഫീസ്, സെൻട്രൽ ലൈബ്രറി, മീഡിയ റൂം.
- നാലാം നിലയിൽ അഡീഷണൽ മുൻസിഫ് കോടതി, പ്രിൻസിപ്പൽ മുൻസിഫ് കോടതി, ജഡ്ജസ് ചേംബർ, ഓഫീസ് റെക്കാഡ്സ് എന്നിവ.
- ജഡ്ജിമാർക്കായി പ്രത്യേകം ലിഫ്റ്റ് സൗകര്യവും ഗോവണിയും.