തൃശൂർ: രണ്ടരവർഷംകൊണ്ട് ഒന്നരലക്ഷം പട്ടയം വിതരണം ചെയ്യുകയെന്ന ലക്ഷ്യം രണ്ടാം പിണറായി സർക്കാർ ഫെബ്രുവരിയിൽ പൂർത്തിയാക്കി ചരിത്രം സൃഷ്ടിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജൻ. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഫെബ്രുവരിയിൽ മാത്രം 30,000 പട്ടയങ്ങൾ നൽകും. വനഭൂമി പട്ടയ പ്രശ്‌നത്തെ ലഘൂകരിക്കാൻ സാധിച്ചതും സർക്കാരിന്റെ മികച്ച നേട്ടമാണ്. രണ്ടര വർഷത്തിനുള്ളിൽ ജില്ലയിൽ രണ്ടായിരത്തോളം വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്തു. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാർ തള്ളിയ ജില്ലയിലെ 4500 ലേറെ അപേക്ഷകളിന്മേൽ വീണ്ടും സർവേ നടത്തി പരിവേഷ് പോർട്ടലിൽ ഫെബ്രുവരി 15നകം ഉൾപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
44 ലക്ഷം വിനിയോഗിച്ചാണ് മുളയം വില്ലേജ് ഓഫീസ് കെട്ടിടം നിർമ്മിച്ചത്. എറവ്, ഇഞ്ചമുടി സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. മുളയം സ്മാർട്ട് വില്ലേജ് ഓഫീസിനായി സ്ഥലം സൗജന്യമായി വിട്ടു നൽകിയ കെ.കെ നാരായണനെ ആദരിച്ചു. വില്ലേജ് ഓഫീസിന്റെ താത്കാലിക പ്രവർത്തനങ്ങൾക്ക് കെട്ടിടം സൗജന്യമായി നൽകിയ ഗ്രാമീണ കാർഷിക കാർഷികേതര സഹകരണ സംഘത്തിനും നിർമ്മിതി കേന്ദ്രത്തിനും മൊമെന്റോ നൽകി ആദരിച്ചു. നടത്തറ പഞ്ചായത്ത് പ്രസിഡന്റ് ശ്രീവിദ്യ രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി.ആർ കൃഷ്ണതേജ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ്, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ രവി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.