
തൃശൂർ: ആറ് അരങ്ങുകളിലായി എട്ട് ദിനരാത്രങ്ങളിൽ 47 നാടകാവതരണങ്ങൾ, സംഗീത പരിപാടികൾ. തൃശൂരിൽ തയ്യാറാകുന്നത് അരങ്ങൊഴിയാത്ത നാടകത്തിന്റെ ലോകവേദി. ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുന്ന രാജ്യാന്തര നാടകോത്സവത്തിൽ നാടകപ്രവർത്തകർക്കും അഭിനയവും വേഷപ്പകർച്ചകളും കാണാനെത്തുന്ന ആസ്വാദകർക്കുമായി സംഗീത നാടക അക്കാഡമിയിൽ വേദികൾ ഒരുങ്ങുന്നു. കെ.ടി.മുഹമ്മദ് തീയേറ്റർ (റീജിയണൽ തിയറ്റർ), മുരളി തിയേറ്റർ, തോപ്പിൽ ഭാസി ബ്ലാക്ക് ബോക്‌സ്, ടൗൺ ഹാൾ, സ്‌കൂൾ ഒഫ് ഡ്രാമ ക്യാമ്പസ്, പാലസ് ഗ്രൗണ്ട് എന്നിങ്ങനെ ആറ് സ്റ്റേജുകളാണ് ലോക നാടകവേദികളാകാൻ സജ്ജമാക്കുന്നത്.
അക്കാഡമി സെക്രട്ടറി കരിവെള്ളൂർ മുരളിയുടെ നേതൃത്വത്തിൽ ഇറ്റ്‌ഫോക്ക് കോ ഓർഡിനേറ്റർ ജലീൽ ടി.കുന്നത്ത്, പ്രോഗ്രാം ഓഫിസർ വി.കെ.അനിൽകുമാർ എന്നിവരാണ് ഏകോപിപ്പിക്കുന്നത്. ആർട്ടിസ്റ്റ് സുജാതന്റെ മേൽനോട്ടത്തിലാണ് രംഗാവിഷ്‌ക്കാരം. ചുവരുകളിൽ വർണ്ണങ്ങൾ തീർത്ത് ലളിതകലാ അക്കാഡമിയിലെ ആർട്ടിസ്റ്റുകളും സജീവമാണ്.
കയറാം ഈ വേദികളിൽ
(വേദികളും സൗകര്യങ്ങളും)
കെ.ടി.മുഹമ്മദ് സ്മാരക തിയേറ്റർ 550 പേർ
ബ്ലാക്ക് ബോക്‌സിൽ 150
ആക്ടർ മുരളി തിയേറ്റർ 500
പാലസ് ഗ്രൗണ്ട് 550
ടൗൺ ഹാൾ 200
സ്‌കൂൾ ഓഫ് ഡ്രാമ ക്യാമ്പസ് 300.