വിഴിഞ്ഞം: മത്സ്യബന്ധന തീരത്തിപ്പോൾ വറുതിയുടെ കാലമാണ്. ഇപ്പോൾ ധാരാളം ലഭിക്കേണ്ട പൊള്ളൽ ചൂര കാണാൻ പോലുമില്ല. തീരക്കടലിൽ മത്സ്യമില്ലാത്ത അവസ്ഥയാണ്. തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോകുന്ന തൊഴിലാളികൾ നിരാശയോടെയാണ് തിരിച്ചെത്തുന്നത്. കഴിഞ്ഞ ദിവസം മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങിയവർക്ക് ചെലവ് കാശുപോലും കിട്ടിയില്ലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മണിക്കൂറുകളോളം ചൂണ്ടയിട്ടാലും കിട്ടുന്നത് കുറച്ചു മീനുകൾ മാത്രമാണ്. മീൻ ലഭ്യത കുറഞ്ഞതുകാരണം 80 ശതമാനം തൊഴിലാളികളും കടലിൽ പോകുന്നില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഈ സമയത്ത് കൂടുതലും ചൂണ്ട ഉപയോഗിച്ചുള്ള മത്സ്യബന്ധനമാണ് നടക്കുന്നത്. മത്സ്യ ലഭ്യതയില്ലാത്തതിനാൽ വല വീശിയുള്ള മീൻ പിടിത്തമില്ല. ധാരാളം ചൂര ലഭിക്കേണ്ട ഈ സമയത്ത് കിട്ടുന്നത് ചെറിയ കലവയും, ചെറു മീനുകളുമാണ്. ഇവയ്ക്ക് നല്ല വിലയും കൊടുക്കണ്ടിവരും.
മത്സ്യം കിട്ടണമെങ്കിൽ 70 - 80 മൈൽ ഉള്ളിൽ പോകണം. ചിലപ്പോൾ ഒന്നും ലഭിക്കാറില്ല. മത്സ്യലഭ്യത കുറഞ്ഞതോടെ തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലേക്ക് കൂപ്പുകുത്താൻ തുടങ്ങി. ഉൾക്കടലിൽ പോകേണ്ടതിനാൽ യുവാക്കൾ ഇപ്പോൾ പോകുന്നില്ലെന്നും 50 വയസിലേറെ പ്രായമുള്ളവരാണ് പോകുന്നതെന്നും തൊഴിലാളികൾ പറയുന്നു. മേയ് മാസം വരെ ഈ നില തുടരുമെന്നാണ് പ്രായം ചെന്ന മത്സ്യത്തൊഴിലാളികൾ പറയുന്നത്.
ചെലവ് അധികം,
വരവ് തുച്ഛം
ഇന്ധനം, ആഹാരം, വെള്ളം എന്നിവയെല്ലാം വാങ്ങാനുള്ള തുകയുൾപ്പെടെ 8000ത്തോളം രൂപ ചെലവ് വരുന്നു. ഒരു വള്ളത്തിൽ കുറഞ്ഞത് 4 മുതൽ 6 പേർ വരെ പോകാറുണ്ട്. എന്നാൽ ലഭിക്കുന്ന മത്സ്യം വിറ്റുപോകുന്നത് തുച്ഛമായ തുകയ്ക്കാണ്. ചുരുക്കത്തിൽ ഒരു തവണ വള്ളം കടലിൽ പോകുമ്പോൾ ചെലവാകുന്ന തുക പോലും കിട്ടാറില്ല.
ഇപ്പോൾ ലഭിക്കുന്ന കലവയ്ക്ക് ഒരു കുട്ടയ്ക്ക് 2000 രൂപയിലധികം കൊടുക്കേണ്ടിവരും.
അനുബന്ധ
മേഖലയും നിശ്ചലം
തീരത്ത് മത്സ്യം കുറഞ്ഞതോടെ അനുബന്ധ തൊഴിൽ മേഖലയും നിശ്ചലമായ അവസ്ഥയിലാണ്. മത്സ്യക്കച്ചവടക്കാരായ സ്ത്രീകൾക്ക് ആവശ്യത്തിന് മത്സ്യം ലഭിക്കുന്നില്ല. ഉള്ളതിന് വൻ വിലയുമാണ്.അതുകൊണ്ടുതന്നെ കുറച്ച് മത്സ്യം മാത്രമാണ് ഇവർ വാങ്ങുന്നത്. ഇതോടെ മത്സ്യവില്പനക്കാരായ സ്ത്രീകളുടെ ഓട്ടം കാത്തുനിൽക്കുന്ന ഓട്ടോത്തൊഴിലാളികൾക്കും ഓട്ടമില്ലാതായി. മത്സ്യബന്ധന ഉപകരണങ്ങൾ വിൽക്കുന്ന കടകൾ പലതും അടഞ്ഞുകിടക്കുകയാണ്. മീൻ ഉണക്കി വില്പന നടത്തുന്നവരും പ്രതിസന്ധിയിലാണ്.