ആറ്റിങ്ങൽ: ജലഗതാഗത വിനോദസഞ്ചാര മേഖലയിൽ അനന്ത സാദ്ധ്യതകളുള്ള കഠിനംകുളം കായലോരം ടൂറിസം പദ്ധതി പ്രഖ്യാപനങ്ങളിൽ മാത്രമായി. പദ്ധതി പൂർണമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് നവകേരള സദസിൽ നിവേദനവും നൽകിയിട്ടുണ്ട്. കഠിനംകുളം മുതൽ വക്കം അകത്തുമുറി വരെയെത്തുന്ന ഉൾനാടൻ ജലഗതാഗതമാണ് പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. ആസൂത്രണത്തിലെ പിഴവും, യാത്രാപ്രശ്‌നങ്ങൾ മുൻകൂട്ടിക്കാണാതിരുന്നതും പദ്ധതിയെ തകർത്തു. ചിറയിൻകീഴ്,വർക്കല താലൂക്കുകളുടെ വിനോദസഞ്ചാരരംഗത്ത് ഏറെ പ്രതീക്ഷകളുയർത്തിയ പദ്ധതിയായിരുന്നു ഇത്. വിദേശസഞ്ചാരികളെക്കാൾ ആഭ്യന്തരസഞ്ചാരികളെ ലക്ഷ്യമിട്ടുകൊണ്ടുള്ളതായിരുന്നു പദ്ധതി.
പുളിമൂട്ടിൽകടവ് കേന്ദ്രീകരിച്ച് കഠിനംകുളത്തേക്ക് ചെറിയ ബോട്ടുകളുടെ സർവീസ് ഇടയ്ക്ക് ആരംഭിച്ചെങ്കിലും വൈകാതെ നിലച്ചു. കൊല്ലമ്പുഴ കടവിൽ താത്കാലിക ബോട്ട് ജെട്ടി നിർമ്മിച്ചിരുന്നു. ആറ്റിൽ വീണയാളെ തെരയുന്നതിനിടെ ഈ ബോട്ട് ജെട്ടിയിൽ കൂടുതലാളുകൾ കയറിയതിനെ തുടർന്ന് വെള്ളത്തിലേക്ക് മറിഞ്ഞു.
ബോട്ട് യാത്ര തുടങ്ങുമ്പോൾ യാത്രക്കാർക്ക് വിശ്രമിക്കാനും മറ്റുമായി ഒരു കെട്ടിടവും ഇവിടെ നിർമ്മിച്ചിരുന്നു. ഇതും ഇപ്പോൾ അനാഥമായി കിടക്കുകയാണ്. മറ്റിടങ്ങളിലൊന്നും കാര്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടന്നിട്ടില്ല.
കൊല്ലമ്പുഴയിൽ ഇതോടനുബന്ധിച്ച് കുട്ടികൾക്കായി ഒരു പാർക്കും വിനോദസഞ്ചാരവകുപ്പ് നിർമ്മിച്ചിരുന്നു. പാർക്ക് നവീകരിച്ച് നഗരസഭയ്ക്ക് നൽകി. ആറ്റിങ്ങൽ കൊട്ടാരവും ക്ഷേത്രങ്ങളും കൊല്ലമ്പുഴ കടവും ഉൾപ്പെടുത്തി ഒരു സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കാനുള്ള പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. കടവിനോടു ചേർന്ന് ആറ്റിങ്ങൽ കലാപസ്മാരകവും സ്ഥാപിക്കാനാണ് പദ്ധതി പഠനഗവേഷണ പരിപാടികൾ നടത്താൻ അനുയോജ്യമായ ഇടമായാണ് ഇത് വിഭാവനം ചെയ്തിട്ടുളളത്. ഇത് നടപ്പായാൽ കായലോര ടൂറിസം പദ്ധതിക്ക് വൻ സാദ്ധ്യതകളുണ്ടാകും.
ആസ്വദിച്ച് യാത്ര
കഠിനംകുളത്തു നിന്ന് ആരംഭിക്കുന്ന ബോട്ട് യാത്ര മുതലപ്പൊഴിയുടെ സൗന്ദര്യം നുകർന്ന് വാമനപുരം നദിയിലേക്ക് കയറും. അവിടെനിന്ന് പുളിമൂട്ടിൽ കടവ് വഴി ആറ്റിങ്ങൽ കലാപം നടന്ന കൊല്ലമ്പുഴ കടവിലേക്കൊരു യാത്ര. തുടർന്ന് അഞ്ചുതെങ്ങ് കായലിലൂടെ കോട്ടയും പൊന്നുംതുരുത്തെന്ന വിസ്മയ ദ്വീപും ചുറ്റി അകത്തുമുറിയിലെത്തും. അവിടെനിന്ന് ഇതേ റൂട്ടിൽ തിരിച്ചുമാണ് യാത്ര ആസൂത്രണം ചെയ്തിരുന്നത്.
പദ്ധതിക്ക് തടസം
കഠിനംകുളം കായലിൽ നിന്നുളള യാത്രാബോട്ടുകൾക്ക് അഞ്ചുതെങ്ങ് മീരാൻകടവ് പാലം കടന്ന് പോകാൻ കഴിയില്ല. പത്ത് പേരിൽ താഴെ യാത്ര ചെയ്യാൻ കഴിയുന്ന ചെറിയ ബോട്ടുകൾക്ക് മാത്രമേ ഈ പാലത്തിനടിയിലൂടെ കടന്നുപോകാൻ പറ്റൂ. ഈ പ്രതിസന്ധിയാണ് പദ്ധതി നടപ്പിലാക്കാൻ തടസമാകുന്നത്. ഇത് മുൻകൂട്ടിക്കാണാൻ അധികൃതർക്കായില്ല.
വികസനം ലക്ഷ്യം
കഠിനംകുളം, മുതലപ്പൊഴി, പുളിമൂട്ടിൽകടവ്, അഞ്ചുതെങ്ങ് കോട്ട, കൊല്ലമ്പുഴ കടവ്, പൊന്നുംതുരുത്ത്, അകത്തുമുറി എന്നിവിടങ്ങളിൽ പ്രാദേശികമായ വികസനം വരുന്നത് കൂടാതെ തൊഴിൽ സാദ്ധ്യതകളും തുറന്നിടുമായിരുന്നു.