 അതിർത്തിയിൽ എക്സൈസ് ഓഫീസില്ല

വെള്ളറട: അതിർത്തിയിൽ ലഹരി വസ്തുക്കളുടെ മൊത്തക്കച്ചവടം തകൃതിയായി നടക്കുന്നു. അതീവ രഹസ്യമായി ഗോഡൗണുകളിൽ സൂക്ഷിച്ചശേഷം ഇടനിലക്കാർ വഴി ചെറുകിട കച്ചവടക്കാർക്ക് ആവശ്യാനുസരണം എത്തിച്ചുകൊടുത്താണ് വില്പന. അതിർത്തിയിലെ പനച്ചമൂട് - പുലിയൂർശാല മേഖലകളിൽ കഞ്ചാവ് മുതൽ ലഹരിയുള്ള മറ്റു പാൻ ഉത്പന്നങ്ങളുടെ വരെ മൊത്തവ്യാപാരം നടക്കുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസം പ്രവർത്തിക്കുന്ന പനച്ചമൂട്ടിലെ പ്രധാന ചന്തയിൽ പുലർച്ചെ മുതൽ പാൻ ഉത്പന്നങ്ങൾ വ്യാപകമായി വില്പന നടത്തുന്നു. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് കൂടുതൽ യുവാക്കളും വിദ്യാർത്ഥികളുമാണ്. കവറിനു പുറത്ത് രേഖപ്പെടുത്തിയിട്ടുള്ള പാൻ ഉത്പന്നങ്ങൾക്ക് നാലിരട്ടി വരെ ലാഭമാണ് കച്ചവടക്കാർക്ക് ലഭിക്കുന്നത്. എന്നാൽ കച്ചവടം വ്യാപകമായിട്ടും പൊലീസിന്റെയോ ആരോഗ്യവകുപ്പ് അധികൃതരുടേയോ ഭാഗത്തു നിന്നു യാതൊരു നടപടിയുമുണ്ടാവുന്നില്ല. അതിനാൽത്തന്നെ അതിർത്തി ഗ്രാമങ്ങളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം ദിവസം കഴിയുന്തോറും വർദ്ധിക്കുകയാണ്. വില്പന നിയന്ത്രിക്കാൻ ശക്തമായ നടപടി ഉണ്ടായില്ലെങ്കിൽ ഗ്രാമത്തിലെ യുവാക്കളിൽ ഏറെയും വിവിധ മാരകരോഗങ്ങൾക്ക് അടിമയാകുമെന്ന കാര്യത്തിൽ സംശയമില്ല.

 പരിശോധന ശക്തമാക്കണം

കിലോമീറ്ററുകൾക്കപ്പുറം അമരവിളയിലാണ് നിലവിൽ എക്സൈസ് ഓഫീസുള്ളത്. കേരള തമിഴ്നാട് അതിർത്തിയായ വെള്ളറട കേന്ദ്രീകരിച്ച് ഒരു എക്സൈസ് ഓഫീസ് സ്ഥാപിച്ചാൽ ഒരു പരിധിവരെ ലഹരിക്കച്ചവടം നിയന്ത്രിക്കാൻ കഴിയും. വല്ലപ്പോഴും അമരവിളയിൽ നിന്നെത്തുന്ന എക്സൈസ് അധികൃതരുടെ പരിശോധന മാത്രമാണ് ഇപ്പോൾ നടക്കുന്നത്. പരിശോധന ദിവസങ്ങളിൽ കഞ്ചാവ് കച്ചവടക്കാർ പിടിയിലാവുന്നത് പതിവാണ്. അതിർത്തിയിൽ വാഹന പരിശോധനകൾ കാര്യമായി നടക്കാത്തതും ലഹരി വില്പനയെ കൂടുതൽ സഹായിക്കുന്നു.