തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ട നിർമ്മാണം പൂർത്തിയാകാൻ മാസങ്ങൾ മാത്രം ശേഷിക്കേ വിഴിഞ്ഞം-നാവായിക്കുളം ഔട്ടർ റിംഗ് റോഡിന്റെ (ദേശീയപാത 866) കാര്യത്തിൽ നടപടി നീളുന്നു. 65 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന്റെ സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തുക വിഹിതത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണയിലെത്താത്തതിനെ തുടർന്നാണിത്.

തുറമുഖത്തെ കന്യാകുമാരി-പനവേൽ ദേശീയപാത 66നോട് ബന്ധിപ്പിക്കുന്ന പാതയാണ് ഔട്ടർ റിംഗ് റോഡ്. അതിനാൽ തുറമുഖം പ്രവർത്തനസജ്ജമാകുമ്പോൾ കണ്ടെയ്‌നർ ലോറികൾ ദേശീയപാത 66ലെത്താൻ സഞ്ചരിക്കുന്നത് ഇതുവഴിയാകും. മേയിൽ തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതിനു പിന്നാലെ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങും. എന്നാൽ സ്ഥലമേറ്റെടുക്കൽ പോലും ആരംഭിച്ചിട്ടില്ലാത്തതിനാൽ ഔട്ടർ റിംഗ് റോഡ് യാഥാർത്ഥ്യമാകാൻ

ഏറെ വൈകും.

പദ്ധതി ആസൂത്രണം ചെയ്‌തപ്പോൾത്തന്നെ സ്ഥലമേറ്റെടുക്കലിനാവശ്യമായ തുകയുടെ 50 ശതമാനം വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചിരുന്നു. പിന്നീട് ഇതിൽ നിന്ന് സംസ്ഥാനം പിന്മാറിയതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. ആദ്യം ആസൂത്രണം ചെയ്‌ത 45 മീറ്ററിന് പകരം 60 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടു. ഇതിനിടെ റോഡിന്റെ നിർമ്മാണ സാമഗ്രികളുടെ നികുതി സംസ്ഥാനം ഒഴിവാക്കണമെന്ന ആവശ്യം കേന്ദ്രവും മുന്നോട്ടുവച്ചു. ഇൗ മൂന്ന് കാര്യങ്ങളിലും അന്തിമ തീരുമാനമുണ്ടാകുന്നതോടെ സ്ഥലമേറ്റെടുക്കൽ സംബന്ധിച്ച പ്രതിസന്ധി തീരും. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ചെങ്കിലും ഇതുവരെ മറുപടി വന്നിട്ടില്ലെന്നാണ് വിവരം.

സ്ഥലമേറ്റെടുക്കലിൽ തുക വിഹിതം സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിൽ തർക്കമില്ല. ഇരു സർക്കാരുകളും ചർച്ച ചെയ്‌ത് തീരുമാനമെടുക്കേണ്ടതാണ് ഇൗ വിഷയം. അതിനാൽ ചർച്ച നടത്തി ഉചിതമായ തീരുമാനമെടുക്കും.

കെ.ബിജു, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി