cm

തിരുവനന്തപുരം: ക്രൈസ്തവസഭാ മേലദ്ധ്യക്ഷന്മാർക്കെതിരെ മന്ത്രി സജി ചെറിയാൻ ഉന്നയിച്ച വിമർശനങ്ങൾ പിൻവലിച്ചതിനു പിന്നാലെ മുഖ്യമന്ത്രി സംഘടിപ്പിച്ച ക്രിസ്മസ്- പുതുവത്സര വിരുന്നിൽ പങ്കെടുത്ത് കെ.സി.ബി.സി പ്രതിനിധികൾ. കെ.സി.ബിസി അദ്ധ്യക്ഷൻ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയടക്കമുള്ള പുരോഹിതരാണ് മാസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച വിരുന്നിനെത്തിയത്.

മെത്രാപ്പൊലീത്തമാരായ കുര്യാക്കോസ് മോർ സേവേറിയോസ്, ഡോ. ജോസഫ് മാർ ബെർണബാസ് സഫ്രഗൻ, ജോസഫ് മോർ ഗ്രിഗോറിയോസ്, ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്, സിറിൾ മാർ ബസേലിയോസ്, കുര്യാക്കോസ് മാർ ഇവാനിയോസ്, ബിഷപ് ഡോ. വിൻസെന്റ് സാമുവൽ, റവ. ജെ.ജയരാജ് എന്നിവരും പങ്കെടുത്തു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിച്ചിരുന്നില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതമെത്തിയ വിരുന്നിൽ മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ള മന്ത്രിമാരും പൗരപ്രമുഖരും പങ്കെടുത്തു. മന്ത്രി സജി ചെറിയാൻ ക്ലീമിസ് ബാവയുടെയും മറ്റ് പ്രതിനിധികളുടെയും അടുത്തെത്തി സംസാരിക്കുകയും ചെയ്തു. അതിഥികളെ മുഖ്യമന്ത്രി സ്വീകരിച്ചു.

കോൺഗ്രസ്, ബി.ജെ.പി നേതാക്കൾക്ക് ക്ഷണമുണ്ടായിരുന്നെങ്കിലും അവർ ബഹിഷ്‌കരിച്ചു. മുസ്ലിം ലീഗ് നേതാവ് അബ്ദുൾ വഹാബ് എം.പി പങ്കെടുത്തു. വിരുന്നിനെത്തിയവർക്ക് മുഖ്യമന്ത്രി, സർക്കാർ ഡയറിയും കലണ്ടറും കേക്കുമടങ്ങുന്ന കിറ്റ് സമ്മാനിച്ചു.

വി.പി.സുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, കടക്കൽ അബ്ദുൾ അസീസ് മൗലവി, ഫസൽ ഗഫൂർ, ഡോ. എം.വി.പിള്ള, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ, ഗോകുലം ഗോപാലൻ, അടൂർ ഗോപാലകൃഷ്ണൻ, സൂര്യ കൃഷ്ണമൂർത്തി, ജോസ് തോമസ്, ടോണി തോമസ്, എം.പിമാർ, എം.എൽ.എമാർ, ചീഫ് സെക്രട്ടറി ഡോ. വി.വേണു, ടി.കെ.എ.നായർ, കേരളകൗമുദിയെ പ്രതിനിധീകരിച്ച് ചീഫ് എഡിറ്റർ ദീപു രവി, പ്ലാനിംഗ് ബോർഡ് ഉപാദ്ധ്യക്ഷൻ പ്രൊഫ. വി.കെ.രാമചന്ദ്രൻ, ഇ.എം.നജീബ്, രഘുചന്ദ്രൻ നായർ, ബേബി മാത്യു സോമതീരം, മുൻ മന്ത്രിമാർ, മുൻ ചീഫ് സെക്രട്ടറിമാർ, അഡിഷണൽ ചീഫ് സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ, കല, സാംസ്‌കാരിക, സാമൂഹിക, വ്യവസായ രംഗങ്ങളിലെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.