
തിരുവനന്തപുരം: കാഞ്ഞിരപ്പള്ളി എസ്.ഡി കോളജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനി ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനത്തിന് പിന്നിൽ ലൗ ജിഹാദ്, മതതീവ്രവാദ ബന്ധങ്ങളില്ലെന്ന് സി.ബി.ഐ. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഷിബുഡാനിയേലിന് അന്വേഷണസംഘം സമർപ്പിച്ച 52പേജുള്ള അന്തിമ റിപ്പോർട്ടിലാണ് ഈ വിവരം. ആറു വർഷം മുൻപ് കാണാതായ ജെസ്നയെ സി.ബി.ഐയ്ക്കും കണ്ടെത്താനായിട്ടില്ല. ജസ്ന മരിച്ചതായും വിവരമില്ല.
വിവിധ മതവിഭാഗങ്ങളുടെ മതപരിവർത്തന കേന്ദ്രങ്ങളായ മലപ്പുറത്തെ സത്യസരണി, പൊന്നാനി, കോഴിക്കോട്ടെ ആര്യസമാജം എന്നിവിടങ്ങളിൽ അന്വേഷിച്ചു. മതപരിവർത്തനം ചെയ്യപ്പെട്ട നിരവധി പേരുടെ മൊഴിയെടുത്തു. തിരോധാനത്തിന് പിന്നിൽ മത, തീവ്രവാദ സംഘങ്ങളുമില്ല. ജസ്‌ന ആത്മഹത്യ ചെയ്യുകയോ കൊല്ലപ്പെടുകയോ ചെയ്തതായി കണ്ടെത്തിയിട്ടില്ല. ഇക്കാര്യമുറപ്പിക്കാൻ അഞ്ജാത മൃതദേഹങ്ങളുമായി താരതമ്യപഠനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിരവധി ആത്മഹത്യാ മുനമ്പുകളിൽ പരിശോധന നടത്തിയെങ്കിലും നിഷ്ഫലമായി. തമിഴ്നാട്, കർണാടകം, മുംബയ് എന്നിവിടങ്ങളിൽ തിരഞ്ഞു. ലോവർപെരിയാർ ഡാമിന്റെ പരിസരത്തും തിരഞ്ഞിരുന്നു.
ജസ്നയുടെ പിതാവ് ജെയിംസിനെയും ഫോണിൽ കൂടുതൽ വിളിച്ച സുഹൃത്തിനെയും ബ്രെയിൻ ഇല്ക്ട്രിക്കൽ ഓസിലേഷൻ സിഗ്നേച്ചർ പ്രൊഫൈലിംഗ് (ബി.ഇ.ഒ.എസ്) ടെസ്റ്റിന് വിധേയമാക്കിയപ്പോൾ തിരോധാനത്തിൽ ഇവർക്ക് പങ്കില്ലെന്ന് വ്യക്തമായി. ജസ്ന
വിരലിലെണ്ണാവുന്ന സുഹൃത്തുക്കളെ മാത്രമാണ് ഫോണിൽ വിളിച്ചത്. കൊവിഡ് പോർട്ടൽ പരിശോധിച്ചപ്പോൾ ജസ്ന വാക്സിനെടുത്തില്ലെന്നും വ്യക്തമായി.2018 മാർച്ച് 22 രാവിലെ 10.30നാണ് ജസ്‌ന വീട്ടിൽ നിന്ന് പോയത്. ഫോൺ വീട്ടിലുപേക്ഷിച്ച ജസ്‌ന അയൽവാസിയായ സ്ത്രീയോട് ആന്റിയുടെ വീട്ടിൽ പോകുന്നെന്നാണ് പറഞ്ഞിരുന്നത്. വീടിന് സമീപത്ത് നിന്ന് മുക്കൂട്ടുത്തറയിൽ ജെസ്‌നയെ ഓട്ടോറിക്ഷയിൽ കൊണ്ടുവിട്ടെന്ന് ഓട്ടോഡ്രൈവർ സിജോ മൊഴി നൽകിയിരുന്നു.
പൊലീസിന്
വൻവീഴ്ച
ശരിയായ അന്വേഷണം പ്രാരംഭ ഘട്ടത്തിലുണ്ടായിട്ടില്ല. തെരച്ചിലിന് ഇന്റർപോൾ യെല്ലോ നോട്ടീസിറക്കിയിട്ടുണ്ട്. വിദേശത്തു നിന്ന് ജസ്നയെക്കുറിച്ച് വിവരം കിട്ടിയാൽ തുടരന്വേഷണത്തിന് തയ്യാറാണെന്നും സിബിഐ റിപ്പോർട്ടിലുണ്ട്. ജെസ്നയുടെ തിരോധാനത്തിൽ തുറന്നു പറയാൻ കഴിയാത്ത പല കാര്യങ്ങളുമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസ്.പി കെ.ജി സൈമണിന്റെ വെളിപ്പെടുത്തലിന് അടിസ്ഥാനമില്ല.
. അന്വേഷണം അവസാനിപ്പിക്കാനുള്ള സിബിഐ റിപ്പോർട്ടിനെതിരേ ജസ്നയുടെ പിതാവിന് തടസ ഹർജി നൽകാം. റിപ്പോർട്ടിൽ പിതാവിന്റെ വിശദീകരണം തേടി കോടതി നോട്ടീസയച്ചു. 19ന് ഹാജരാവണം.
ജസ്നയുടെ തിരോധാനം: തന്നെ
വേട്ടയാടിയെന്ന് പിതാവ്
എരുമേലി: മകളുടെ തിരോധാനത്തിൽ തന്നെ വേട്ടയാടുകയായിരുന്നുവെന്ന് കാണാതായ ജെസ്‌ന മരിയയുടെ പിതാവ് മുക്കൂട്ടുതറ കുന്നത്ത് ജെയിംസ് പറഞ്ഞു. അഞ്ച് വർഷമായി അവളെ കാണാതായിട്ട്. രാജ്യത്തെ പരമോന്നത അന്വേഷണ ഏജൻസിയായ സി.ബി.ഐയിൽ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. സത്യം പുറത്തു വരാൻ സർക്കാരും നീതിപീഠവും ശക്തമായി ഇടപെടണം. തന്റെ പരാതിയിൽ ആദ്യം ലോക്കൽ പൊലീസ് അലസതയോടെയാണ് പ്രതികരിച്ചത്. തുടക്കത്തിലെ അലംഭാവമാണ് തന്റെ മകളെ നഷ്ടപ്പെടുത്തിയത്. ഇതിനിടെ ഇല്ലാക്കഥകൾ ഉണ്ടാക്കി ചിലർ തനിക്കെതിരെ പ്രചരിപ്പിച്ചു. ബന്ധുക്കളെപ്പോലും വെറുടെ വിട്ടില്ല. മത തീവ്രവാദ പ്രശ്നംവരെ ചിലർ ഉയർത്തി കേസ് അട്ടിമറിക്കാൻ നോക്കി. നുണ പരിശോധനയ്ക്കുവരെ താൻ വിധേയനായത് സത്യം പുറത്തു വരണമെന്ന ആഗ്രഹത്തിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അന്വേഷണം അവസാനിപ്പിക്കുന്നതിനെതിരെ സി.ബി.ഐ നൽകിയ റിപ്പോർട്ടിൽ കോടതി ജെയിംസിന് നോട്ടീസയച്ചു. കേസുമായി ബന്ധപ്പെട്ട് പരാതിയുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്.