തിരുവനന്തപുരം: വികസനാവശ്യങ്ങൾക്കായി സംസ്ഥാനസർക്കാർ 800 കോടി രൂപ വായ്പയെടുക്കുന്നു. സാമ്പത്തികവർഷത്തെ അവസാനപാദത്തിൽ ആദ്യമെടുക്കുന്ന വായ്പയാണിത്. ജനുവരി 9നാണ് ലേലം. ഡിസംബർ അവസാനം 1100 കോടി വായ്പയെടുത്തിരുന്നു.

കേന്ദ്രം ഇളവുകൾ നൽകിയ സാഹചര്യത്തിൽ വായ്പാലഭ്യത കൂടിയിട്ടുണ്ട്. കിഫ്ബി വായ്പകൾ പൊതുകടത്തിൽ ഉൾപ്പെടുത്തുന്നത് ഈ വർഷം ഒഴിവാക്കി. ഇതിലൂടെ 3140 കോടിയും വൈദ്യുതിമേഖല മെച്ചപ്പെടുത്താനായി കഴിഞ്ഞ സാമ്പത്തിക വർഷത്തെ കെ.എസ്.ഇ.ബിയുടെ വായ്പാബാദ്ധ്യതയിൽ 75 ശതമാനമായ 767 കോടി ഏറ്റെടുക്കാൻ തീരുമാനിച്ചതോടെ മറ്റൊരു 5500 കോടിയും വായ്പയെടുക്കാനാകും.

നടപ്പ് വർഷത്തെ അവസാനപാദത്തിൽ 5131കോടികൂടെ വായ്പയെടുക്കാം. ഡിസംബറിൽ സാമൂഹ്യക്ഷേമ പെൻഷൻ നൽകാനും ക്രിസ്മസ് പുതുവത്സര വിപണിയിടപെടൽ തുടങ്ങിയവയ്ക്കുമായി 2000 കോടി വായ്പയെടുത്തിരുന്നു. അതിന് പുറമെയാണ് വീണ്ടും വായ്പയെടുക്കാനുള്ള നീക്കം.