photo1

പാലോട്: രണ്ട് പഞ്ചായത്തുകളിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ പ്രഖ്യാപിച്ച കുടിവെള്ള പദ്ധതിക്ക് അനക്കമില്ല. നിലവിൽ പദ്ധതിക്കായി എത്തിച്ച പൈപ്പുകൾ ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെ മറ്റൊരു കുടിവെള്ള പദ്ധതിക്കായി മാറ്റി. ഇതറിഞ്ഞ നാട്ടുകാർ തടഞ്ഞതോടെ പൈപ്പ് മാറ്റുന്നത് നിറുത്തി.നന്ദിയോട് ഗ്രാമപഞ്ചായത്തിൽ മുഴുവനായും ആനാട് ഗ്രാമപഞ്ചായത്തിൽ 90 ശതമാനം പ്രദേശങ്ങളിലും പദ്ധതി പൂർത്തിയായാൽ കുടിവെള്ളം എത്തുമായിരുന്നു.

നിരവധി സമരപരമ്പരകൾക്കൊടുവിൽ 2021 ജനുവരിയിൽ 16 കോടി രൂപ കൂടി പദ്ധതിക്കായി അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവായി.2021 ഫെബ്രുവരി 6ന് രണ്ടാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടന്നതല്ലാതെ പദ്ധതി ആരംഭിച്ചില്ല.

ഒന്നാംഘട്ടത്തിൽ സ്‌റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ്മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ ആനക്കുഴിയിൽ 10ലക്ഷം ലിറ്റർ ടാങ്ക്, പാലോട് പമ്പ് ഹൗസ്, 630 കെ.വി, 250 കെ.വി കപ്പാസിറ്റിയുള്ള രണ്ട് ട്രാൻസ്ഫോർമറുകളും 63 കിലോമീറ്റർ നീളത്തിൽ ഗാർഹിക പൈപ്പുലൈനുകളും പാലോട് പമ്പിംഗ് സ്ഥലത്ത് 80 എച്ച്.പി പമ്പും സ്ഥാപിക്കും. കൂടാതെ ആലുങ്കുഴി, താന്നിമൂട്, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലെ ഓവർ ഹെഡ് ടാങ്കുകളുടെ നിർമ്മാണവും നടക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും ഒന്നും നടന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

ഒന്നും നടന്നില്ല

നന്ദിയോട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലുങ്കുഴിൽ 15 സെന്റ് സ്ഥലം 7 ലക്ഷത്തിനും, താന്നിമൂട്ടിൽ 15 സെന്റ് സ്ഥലം 15 ലക്ഷത്തിനും, ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും ആനക്കുഴിയിലെ ടാങ്ക് നിർമ്മാണമല്ലാതെ നാളിതുവരെ ഒന്നും നടന്നില്ല. ആലുങ്കുഴിയിൽ കുടിവെള്ള ടാങ്ക് നിർമ്മാണത്തിനായി വാങ്ങിയ പ്രദേശത്തുണ്ടായിരുന്ന കൂറ്റൻ പാറ പദ്ധതിക്ക് തടസമാകുമെന്നു കണ്ട് പൊട്ടിച്ച് മാറ്റാൻ ടെൻഡർ നൽകിയെങ്കിലും ടെൻഡറെടുത്ത വ്യക്തി പാറ പൊട്ടിച്ച് മാറ്റാത്തതിനാലും ടെൻഡർ തുക അടയ്ക്കാൻ തയ്യാറാകാത്തതിനാലും കാൻസൽ ചെയ്തിട്ടുണ്ട്. ഇനി നടപടിക്രമങ്ങൾ പൂർത്തിയാക്കി ടെൻഡർ നടക്കണമെങ്കിൽ മാസങ്ങളെടുക്കും.