കല്ലറ:ശല്യക്കാരായ കാട്ടുപന്നികളെ വെടിവച്ചുകൊല്ലാൻ പഞ്ചായത്തുകൾക്ക് പ്രത്യേക അധികാരം ലഭിച്ചെങ്കിലും പന്നികൾക്കു നേരെ 'വെടിപൊട്ടുന്നില്ല.പന്നികളെ കൊല്ലാനുള്ള ചുമതല വനംവകുപ്പ് വിട്ടൊഴിയുകയും അനുമതി ലഭിച്ച പഞ്ചായത്തുകൾ നടപടി സ്വീകരിക്കാതിരിക്കുകയും ചെയ്തതോടെ കൃഷിയിടങ്ങളിൽ പന്നിശല്യം വ്യാപകമായി. കാട്ടുപന്നി ശല്യം നിയന്ത്രിക്കുന്നതിൽ വനംവകുപ്പ് ജാഗ്രത കാണിക്കുന്നില്ലെന്ന് ഏറ്റവും കൂടുതൽ പരാതി ഉന്നയിച്ചത് പഞ്ചായത്ത് ഭരണസമിതികളായിരുന്നു.
ഇതോടെയാണ് കാട്ടുപന്നികളെ നിയമാനുസൃതം കൊല്ലാൻ തദ്ദേശസ്ഥാപന അദ്ധ്യക്ഷരെ ഓണററി വൈൽഡ്‌ലൈഫ് വാർഡൻമാരാക്കി പ്രത്യേകാധികാരം നൽകിയത്. ഏതൊക്കെ മാർഗങ്ങളിൽ കൊല്ലാമെന്നും കൊല്ലപ്പെടുന്ന കാട്ടുപന്നികളുടെ ജഡം എങ്ങനെ മറവ് ചെയ്യണം എന്നതും ഉൾപ്പെടെ നിർദേശങ്ങൾ നൽകിയിരുന്നു. ലൈസൻസുള്ള തോക്കുടമകളെ നിയോഗിച്ചാണ് പഞ്ചായത്തുകൾ വെടിവച്ചു കൊല്ലേണ്ടത്. പന്നികളെ കൊന്നാൽ മറവുചെയ്യാനുള്ള നടപടികളിൽ ഉൾപ്പെടെ കൂടുതൽ വ്യക്തത വരുത്തണമെന്ന് തദ്ദേശസ്ഥാപനങ്ങൾ പറയുന്നു. ഉത്തരവിന്റെ അവ്യക്തത കാരണം ശരിയായ രീതിയിൽ ഇവർക്ക് പണം മാറി നൽകാൻ പഞ്ചായത്തുകൾക്കാകുന്നില്ല. മാത്രമല്ല വെടിവയ

വയ്ക്കുന്ന പന്നിയുടെ സംസ്‌കരണം വസ്തു ഉടമസ്ഥന്റെ ചുമതലയിലാകുകയും ചെയ്തു.
അടിയന്തരമായി പന്നികളെ കൊല്ലാനുള്ള ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് മാറ്റി വനം വകുപ്പിനെ ഏൽപ്പിക്കുകയോ ഉത്തരവിന്റെ അവ്യക്തതമാറ്റി പണം നൽകുന്നതിനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ വെടിവപ്പുകാർക്ക് പണം നൽകുന്നതിനു പഞ്ചായത്ത് കമ്മിറ്റികൾ തീരുമാനമെടുത്തിരുന്നെന്നും സെക്രട്ടറിമാരാണ് പണം മാറി നൽകാത്തതെന്നും പഞ്ചായത്ത് പ്രസിഡന്റുമാർ പറയുന്നു.

കാട്ടുപന്നി ശല്യം രൂക്ഷമായിരിക്കുന്നത്

കല്ലറ, പാങ്ങോട്,പുളിമാത്ത്,നെല്ലനാട്,വാമനപുരം,പുല്ലമ്പാറ,പഴയകുന്നുമ്മൽ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ

കടത്തുസംഘങ്ങളും

ഇത് പലപ്പോഴും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാതെ വരികയും ഇറച്ചി കടത്തുസംഘങ്ങൾ സജീവമാകാനും കാരണമായി. വെടിവെച്ച പന്നിയുടെ ഇറച്ചികൾ നഗരങ്ങളിലെ വൻകിട ഹോട്ടലുകളിലേക്കും മറ്റും പോകുന്നുണ്ട്. കെണിവച്ച് കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കുന്ന സംഘങ്ങളും പ്രദേശത്ത് സജീവമാണ്.

ചെലവേറെ

ഒരു പന്നിയെ വെടിവയ്ക്കുന്നതിനു യാത്രാപടിയും കൂടാതെ ആയിരം രൂപയുമാണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു പന്നിയെ വെടിവയ്ക്കാൻ പലപ്പോഴും ഒന്നിലധികം ദിവസം പോകേണ്ടതുണ്ട്,വെടിവയ്ക്കുന്നതിനിടയിൽ പന്നി കുത്തി പരിക്കേൽക്കുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.

കൂടാതെ വെടിയുണ്ട ഒന്നിന് 150 രൂപയാകും തോക്കിന്റെ സർവീസ് ചാർജ്ജ് കൂടിയാകുമ്പോൾ വെടിവയ്ക്കുന്നയാളിന് മാന്യമായ വേതനം ലഭിക്കാത്ത അവസ്ഥയാണ്.ഒരു വർഷമായി പണം ലഭിച്ചിട്ടും.ഇതിനാൽ പുതിയതായി ആരും ഈ മേഖലയിലേക്ക് വരുന്നില്ലെന്നു മാത്രമല്ല ഉള്ളവർ കൊഴിഞ്ഞുപോകുന്ന അവസ്ഥയുമാണ്.