
തിരുവനന്തപുരം : സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജുകളിൽ കൂടി എമർജൻസി മെഡിസിൻ ആൻഡ് ട്രോമകെയർ വിഭാഗം ആരംഭിക്കുന്നു. കൊല്ലം, കോന്നി, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മഞ്ചേരി എന്നിവിടങ്ങളിലാണിത്.
ഒരു അസോസിയേറ്റ് പ്രൊഫസർ, ഒരു അസിസ്റ്റന്റ് പ്രൊഫസർ, രണ്ട് സീനിയർ റസിഡന്റ് തസ്തികകൾ വീതം ഈ മെഡിക്കൽ കോളേജുകളിൽ സൃഷ്ടിച്ചു.
എമർജൻസി മെഡിസിൻ വിഭാഗം സജ്ജമാകുന്നതോടെ അടിയന്തര വൈദ്യസഹായം ആവശ്യമുള്ള രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭ്യമാകും. ഹൃദയാഘാതം, തലച്ചോറിലെ രക്തസ്രാവം, അപകടങ്ങൾ, വിഷബാധ തുടങ്ങിയ ഗുരുതരാവസ്ഥകളുള്ള രോഗികൾക്ക് വേഗത്തിൽ ചികിത്സകിട്ടും. എമർജൻസി മെഡിസിൻ വിഭാഗം ആരംഭിക്കുന്നതോടെ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്, കാർഡിയോളജി തുടങ്ങിയ അത്യാഹിത വിഭാഗത്തിലെ വിവിധ വിഭാഗങ്ങൾ തമ്മിലും ഏകീകരണമുണ്ടാകും.
വിദേശ രാജ്യങ്ങളിൽ നടപ്പിലാക്കുന്ന ട്രോമ കെയർ സംവിധാനത്തിന്റെ മാതൃകയാണ് ഇവിടെയും നടപ്പാക്കിവരുന്നത്. രോഗിയുടെ ഗുരുതരാവസ്ഥ പരിഗണിച്ച് ട്രയേജ് ചെയ്ത് റെഡ്, ഗ്രീൻ, യെല്ലോ സോണുകൾ തുടങ്ങി വിവിധ മേഖലയിലേക്ക് തിരിച്ച് ചികിത്സ ഉറപ്പാക്കും. ഓപ്പറേഷൻ തിയേറ്ററുകൾ, സ്കാനിംഗ് തുടങ്ങി തീവ്രപരിചരണത്തിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെയുണ്ടാകും.