
കിളിമാനൂർ:യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ കിളിമാനൂർ, എള്ളുവിള, കീഴ്മണ്ണടി, കുന്നുവിള വീട്ടിൽ കിച്ചു എന്ന് വിളിക്കുന്ന അനന്ദു (23)വിനെയാണ് കിളിമാനൂർ പൊലീസ് അറസ്റ്റു ചെയ്തത്. ഡിസംബർ 30 ന് പുലർച്ചെ ഒരു മണിക്ക് കീഴ്മണ്ണടി ആറിന് സമീപം വച്ചായിരുന്നു സംഭവം. എള്ളുവിള ഒലിപ്പിൽ താമസിക്കുന്ന ജയകുമാറും സുഹൃത്തും പ്രതിയും പ്രതിയുടെ സുഹൃത്തുക്കളും ഒരുമിച്ചിരുന്ന് മദ്യപിച്ചശേഷം വഴക്കിട്ടു.തുടർന്ന് ജയകുമാറിന്റെ സുഹൃത്തിനെ പ്രതിയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചു.സുഹൃത്തിനെ മർദ്ദിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെ പ്രതി മൺവെട്ടികൈ കൊണ്ട് ജയകുമാറിന്റെ തലക്കടിച്ച് വീഴ്ത്തി പ്രതിയുടെ സുഹൃത്തുക്കളും ചേർന്ന് തറയിലിട്ട് ക്രൂരമായി മർദ്ദിച്ചു.അടിയേറ്റ് തലയോട്ടി പൊട്ടി തലച്ചോറിൽ രക്തം കട്ടപിടിക്കുകയും മർദ്ദനത്തിൽ പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്ന് ജയകുമാറിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഒളിവിൽപ്പോയ പ്രതിയെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളെ പിടികൂടി. ആറ്റിങ്ങൽ ഡിവൈ.എസ്.പി ജയകുമാറിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ വിജിത്ത് കെ. നായർ,രാജികൃഷ്ണ,ഷജിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.