തിരുവനന്തപുരം: ജനാധിപത്യത്തിലെ നാലാം തൂൺ എന്ന നിലയിൽ സത്യം തുറന്നുകാട്ടാനുള്ള ബാദ്ധ്യത നിറവേറ്റണ്ടവരാണ് മാദ്ധ്യമങ്ങളെന്ന് സ്‌പീക്കർ എ.എൻ.ഷംസീർ പറഞ്ഞു. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ ജേർണലിസം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾക്കായുള്ള ദ്വിദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഒരു പ്രത്യേക കാലഘട്ടം വരെ ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് ഈ ദൗത്യം നിർവഹിക്കാൻ കഴിഞ്ഞു. എന്നാൽ കോർപ്പറേറ്റ് കാലത്ത് ഉടമയുടെ താത്പര്യങ്ങൾക്ക് മാദ്ധ്യമ പ്രവർത്തനം വഴിമാറിയിരിക്കുകയാണ്. ബ്രേക്കിംഗിനു വേണ്ടി നുണ പ്രചരിപ്പിക്കുന്നവർ അങ്ങനെ ലഭിക്കുന്ന ശ്രദ്ധ താത്കാലികമാണെന്ന് തിരിച്ചറിയണം. സത്യം പറയാൻ ശ്രമിക്കുകയെന്നതാണ് മാദ്ധ്യമ വിദ്യാർത്ഥികളോട് പറയാനുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
നിയമസഭ സെക്രട്ടറി ഇൻ ചാർജ് ഷാജി സി.ബേബി അദ്ധ്യക്ഷത വഹിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ആർ.എസ്.കിരൺ ബാബു, പ്രസ് ക്ലബ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ജേർണലിസം ഡയറക്ടർ സിബി കാട്ടാമ്പള്ളി എന്നിവർ ആശംസകളർപ്പിച്ചു. കെ ലാംപ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം.എസ്.വിജയൻ സ്വാഗതവും ഡയറക്ടർ ജി.പി.ഉണ്ണിക്കൃഷ്ണൻ നന്ദിയും പറഞ്ഞു.