navakerala

തിരുവനന്തപുരം: അടച്ചുറപ്പുള്ള വീടെന്ന ശ്യാമളയുടെയും മകളുടെയും സ്വപ്നം നവകേരള സദസിലൂടെ യാഥാർത്ഥ്യമാകുന്നു. പ്രകൃതി ക്ഷോഭത്തിൽ തകർന്ന വീട് പുനർനിർമ്മിക്കുന്നതിനായി നാല് ലക്ഷം രൂപയാണ് അടൂർ മാരൂർ സൂര്യഭവനത്തിൽ വിധവയായ ശ്യാമളയ്ക്ക് അനുവദിച്ചത്. ഇതു സംബന്ധിച്ച ഉത്തരവും പുറത്തിറങ്ങി.

വീടിനായി നവകേരള സദസിൽ സമർപ്പിച്ച പരാതിയിലാണ് നടപടി. ദുരന്തപ്രതികരണനിധിയിൽ നിന്ന് 1,30,000 രൂപയും, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2,70,000 രൂപയും ചേർത്താണ് നാല് ലക്ഷം ലഭിക്കുക. പരാതിയിൽ മുഖ്യമന്ത്രി കൃത്യമായി ഇടപെട്ടതോടെയാണ് പരിഹാരമായത്.

പട്ടിക ജാതി വിഭാഗത്തിൽപ്പെട്ട ശ്യാമളയുടെയും മകളുടെയും വീട് 2023 മർച്ച് ആറിനാണ് പ്രകൃതിക്ഷോഭത്തിൽ തകർന്നത്. ആരുടെയും ആശ്രയമില്ലാത്ത ഇരുവരും സമീപത്ത് ഷെഡ് കെട്ടിയാണ് താമസിച്ചിരുന്നത്. പ്രകൃതിക്ഷോഭത്തിലെ ധനസഹായത്തിനായി സംസ്ഥാന ദുരന്ത സഹായ നിധിയിൽ അപേക്ഷിച്ചിരുന്നു. തുടർന്ന് അടൂർ തഹസീൽദാർ, അസിസ്റ്റന്റ് എൻജിനിയർ, ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് എന്നിവർ നടത്തിയ പരിശോധനയിൽ 95 ശതമാനവും തകർന്ന വീട് വാസയോഗ്യമല്ലെന്ന് കണ്ടെത്തി. തുടർന്ന് കളക്ടർക്ക് റിപ്പോർട്ടും നൽകി.

 അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി

ഇതിനിടെയാണ് നവകേരള സദസിൽ ശ്യാമള അപേക്ഷ നൽകിയത്. തുടർന്ന് ധനസഹായത്തിന് അർഹയാണെന്ന് കണ്ടെത്തിയാണ് അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശിച്ചത്. ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പൂർണ ഭവന നാശത്തിന് മലയോര പ്രദേശത്ത് അനുവദിക്കേണ്ട പരമാവധി ആശ്വാസ തുകയായ 1,30,000 രൂപ അനുവദിച്ചത്. ശ്യാമളയുടെ സ്ഥിതി ഒരു പ്രത്യേക കേസായി പരിഗണിച്ചാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 2,70,000 രൂപ കൂടി അടിയന്തരമായി അനുവദിച്ചത്.