park

► ആദ്യ പാർക്ക് കണ്ണൂരിൽ

തിരുവനന്തപുരം: സ്വകാര്യ വ്യവസായ പാർക്കുകൾക്ക് പിന്നാലെ സഹകരണ മേഖലയിലും വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും ആരംഭിക്കാൻ സർക്കാർ തീരുമാനം. വ്യവസായ മന്ത്രി പി.രാജീവ്, സഹകരണ മന്ത്രി വി.എൻ.വാസവൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന മന്ത്രിതല യോഗത്തിലാണ് ഇക്കാര്യത്തിൽ ധാരണയായത്. സഹകരണ വ്യവസായ പാർക്കുകൾ, എസ്റ്റേറ്റുകൾ, സ്റ്റാൻ‌ഡേർഡ് ഡിസൈൻ ഫാക്ടറികൾ എന്നിവ സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ വ്യവസായ- സഹകരണ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സമിതിക്ക് രൂപംനൽകി.

സ്വകാര്യ വ്യവസായ എസ്റ്റേറ്റുകളുടെ മാതൃകയിലാണ് സഹകരണ വ്യവസായ പാർക്കുകളും എസ്റ്റേറ്റുകളും രൂപീകരിക്കുക. സഹകരണ സംഘങ്ങൾക്കും, സംഘങ്ങൾ ഉൾപ്പെടുന്ന കൺസോർഷ്യത്തിനും എസ്റ്റേറ്റുകൾ ആരംഭിക്കാം. സ്വകാര്യ വ്യവസായ എസ്റ്റേറ്റിന് സർക്കാർ നൽകുന്ന ധനസഹായം സഹകരണ എസ്റ്റേറ്റിനും നൽകും. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മൂന്ന് കോടി രൂപ വരെ നിലവിൽ വ്യവസായ വകുപ്പ് നൽകുന്നുണ്ട്. സ്വകാര്യ എസ്റ്റേറ്റുകൾക്ക് 10 ഏക്കറും സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറികൾക്ക് 5 ഏക്കറുമാണ് ചുരുങ്ങിയ ഭൂപരിധിയെങ്കിലും സഹകരണ മേഖലയിൽ കൂടുതൽ ഇളവുകൾ നൽകാൻ ആലോചനയുണ്ട്. പദ്ധതി പ്രകാരം ആരംഭിക്കുന്ന സഹകരണ പാർക്കുകളുടെ നിയന്ത്രണം അതാത് സഹകരണ സ്ഥാപനങ്ങൾക്ക് തന്നെയായിരിക്കും. ഒരു ജില്ലയിൽ ഒരെണ്ണം എന്ന നിലയിൽ പദ്ധതി തുടങ്ങാനാണ് ആലോചന. ആദ്യ പാർക്ക് കണ്ണൂരിൽ ആരംഭിക്കും.

ഇതിനകം 16 സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്കാണ് വ്യവസായ വകുപ്പ് അനുമതി നൽകിയത്. മാർച്ചോടെ 35 പാർക്കുകൾക്ക് അനുമതി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.