sharon-case

കൊച്ചി: പാറശാല ഷാരോൺ രാജ് വധക്കേസിലെ അന്തിമ അന്വേഷണ റിപ്പോർട്ടും തുട‌ർനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ ഗ്രീഷ്മയും ബന്ധുക്കളും ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് ഹർജി 22ന് പരിഗണിക്കും. കേസിൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി അന്തിമ റിപ്പോർട്ട് സമ‌ർപ്പിച്ചത് അധികാരപരിധി മറികടന്നാണെന്ന് ഹർജിയിൽ പറയുന്നു. നിയമപരമായ അധികാരം സ്റ്റേഷൻ ഹൗസ് ഓഫീസർക്കാണെന്നാണ് വാദം. നെയ്യാറ്റിൻകര അഡിഷണൽ സെഷൻസ് കോടതി ഹർജി തള്ളിയ സാഹചര്യത്തിലാണ് ഗ്രീഷ്മയും കൂട്ടുപ്രതികളായ അമ്മ സിന്ധുവും അമ്മാവൻ നിർമ്മലകുമാരൻ നായരും ഹൈക്കോടതിയിൽ അപ്പീൽ നല്കിയത്. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ സ്വന്തം വീട്ടിൽവച്ച് ഷാരോൺ രാജിനെ വിഷംകല‌ർന്ന കഷായം നല്കി കൊലപ്പെടുത്തിയെന്നാണ് കേസ്.