kerala-cabinet

തിരുവനന്തപുരം: ലോക ബാങ്ക് ധനസഹായത്തോടെ കേരള കാർഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവർദ്ധിത ശൃംഖല നവീകരണ പദ്ധതി നടപ്പാക്കാൻ മന്ത്രിസഭായോഗം അനുമതി നൽകി. 285 ദശലക്ഷം യു .എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കൽ. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.

ചെറുകിട കർഷകർക്കും കാർഷികാധിഷ്ഠിത എം .എസ് .എം .ഇകൾക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികൾ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താൻ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

2024-25 മുതൽ 2028-29 വരെ ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തിൽ വകയിരുത്തിയാണ് 709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്.

കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, മൂല്യവർദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്കരണം വർദ്ധിപ്പിക്കൽ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ, ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനി, അഗ്രി ബിസിനസ്സ്, അഗ്രി സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യകാർഷിക ചെറുകിട, ഇടത്തരം സംരംഭങ്ങൾ എന്നിവയുടെ ശാക്തീകരണം, പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ്, കണ്ടിൻജന്റ് എമർജൻസി റെസ്‌പോൺസ് (സി.ഇ.ആർ.സി) കാലാവസ്ഥാ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങൾ.