
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ തൊഴിൽ മേഖലകൾ കണ്ടെത്തി ചുരുങ്ങിയ ചെലവിൽ ജോലി ലഭ്യമാക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഒഡേപെക്കിന്റെ സേവനം ഉദ്യോഗാർത്ഥികൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. തൊഴിലുകൾക്കായി വിദേശരാജ്യങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 104 ഉദ്യോഗാർത്ഥികൾക്ക് വിസയും നിയമനപത്രികയും വിതരണം ചെയ്യുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സേവനത്തിന് നാമമാത്രമായ സർവീസ് ചാർജാണ് ഒഡേപെക് ഈടാക്കുന്നത്. അയാട്ടാ അംഗീകാരമുള്ള ട്രാവൽഡിവിഷനും ഒഡേപെക്കിന് കീഴിൽ പ്രവർത്തിക്കുന്നുണ്ട്. വിദേശ റിക്രൂട്ട്‌മെന്റ്, എയർ ടിക്കറ്റിംഗ് മേഖലകൾക്കു പുറമെ പാക്കേജ്ഡ് ടൂർ, ട്രെയിനിംഗ്, സ്റ്റഡി എബ്രോഡ് മേഖലകളിലും പ്രവർത്തനം വ്യാപിപ്പിച്ചു.
10,000ത്തോളം വിദേശ റിക്രൂട്ട്‌മെന്റുകളാണ് ഒഡേപെക്കിലൂടെ നടന്നത്. നഴ്സ്, ഡോക്ടർ, പാരാമെഡിക്കൽ ജീവനക്കാർ, എൻജിനിയർ, ടീച്ചർ വിഭാഗങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങൾ, മാലദ്വീപ്, യു.കെ, ബെൽജിയം, ജർമ്മനി, ഉസ്‌ബെക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിയമനം നടത്തിയിട്ടുണ്ട്.
മിനിസ്ട്രി ഒഫ് എക്‌സ്റ്റേണൽ അഫയേഴ്സിന്റെ അംഗീകാരത്തോടെ പൊതുമേഖലയിൽ ആരംഭിച്ച ആദ്യ റിക്രൂട്ട്‌മെന്റ് ഏജൻസിയാണ് ഒഡേപെക്. തുർക്കിയിലെ കപ്പൽ നിർമ്മാണശാലയിലേക്കുള്ള ടെക്നീഷ്യന്മാരുടെ ആദ്യ ബാച്ചിലെ 62 പേരുടെയും ബൽജിയത്തിലേക്കുള്ള 35 നഴ്സുമാരുടെയും യു.എ.ഇയിലേക്കുള്ള നാലു വനിതാ ടെക്നീഷ്യന്മാരുടെയും വിസ, നിയമന പത്രിക വിതരണം ചെയ്തു. ഒഡേപെക് ചെയർമാൻ കെ.പി.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. മാനേജിംഗ് ഡയറക്ടർ കെ.എ.അനൂപ് സ്വാഗതം പറഞ്ഞു.