വിതുര: ഫണ്ട് അനുവദിച്ചിട്ടും വിതുര ഗവ. താലൂക്ക് ആശുപത്രി റോഡ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നു. ജി.സ്റ്റീഫൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 45 ലക്ഷം രൂപയാണ് റോഡ് ടാറിംഗ് നടത്തുന്നതിനായി അനുവദിച്ചത്. 2023 ജൂൺ 19ന് നിർമ്മാണോദ്ഘാടനവും നടത്തിയിരുന്നു. തുക അനുവദിച്ചിട്ട് ഏഴ് മാസം കഴിഞ്ഞിട്ടും ടാറിംഗ് നടത്തുന്നില്ല. ഉടൻ ആരംഭിക്കുമെന്ന വാഗ്ദാനം മാത്രമാണ് നടക്കുന്നത്. നിത്യേന ആയിരങ്ങൾ സഞ്ചരിക്കുന്ന വിതുര ഗവ.താലൂക്ക് ആശുപത്രി റോഡ് പൊട്ടിപ്പൊളിഞ്ഞ് ദുർഘടാവസ്ഥയിലായിട്ട് കാലങ്ങൾ ഏറെയായി. ഈ റോഡ് നിറയെ കുണ്ടും കുഴിയുമാണ്. വാഹനങ്ങളിൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികളുടെയും മറ്റും നടുവൊടിയുകയാണ്. മഴയായാൽ പിന്നെ പറയുകയും വേണ്ട.
 തകർന്ന് തരിപ്പണമായി റോഡ്
റോഡിലെ കുഴികളിൽ വെള്ളം നിറഞ്ഞ് കുഴിയും റോഡും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. അനവധി അപകടങ്ങൾ നടന്നിട്ടും വിതുര മേഖലയിലെ പ്രധാന റോഡായ ആശുപത്രി റോഡ് ഗതാഗത യോഗ്യമാക്കാൻ നടപടികൾ സ്വീകരിക്കാത്തതിനെതിരെ ശക്തമായ ജനരോഷം ഉയർന്നിട്ടുണ്ട്. റോഡിന്റെ തകർച്ച ചൂണ്ടിക്കാട്ടി കേരളകൗമുദി അനവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ജി.സ്റ്റീഫൻ എം.എൽ.എ പ്രശ്നത്തിൽ ബന്ധപ്പെടുകയും ഫണ്ട് അനുവദിക്കുകയുമായിരുന്നു. റോഡിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണ്.
പതിനായിരങ്ങൾ സഞ്ചരിക്കുന്ന റോഡ്
വിതുര ഗവ. വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, വിതുര ഗവ. യു.പി.എസ് എന്നിവിടങ്ങളിൽ പഠിക്കുന്ന നാലായിരത്തിൽപ്പരം വിദ്യാർത്ഥികൾ ഈ റോഡിലൂടെ സഞ്ചരിച്ചാണ് സ്കൂളിലെത്തുന്നത്. മാത്രമല്ല വിതുര താലൂക്ക് ആശുപത്രി, ഗവ. സബ്ട്രഷറി, മൃഗാശുപത്രി, പഞ്ചായത്ത് ഓഫീസ്, കമ്മ്യൂണിറ്റിഹാൾ എന്നിവിടങ്ങളിൽ എത്തണമെങ്കിലും ഈ റോഡിനെ ആശ്രയിക്കണം. ഇവിടെയൊക്കെ എത്തുന്നതിനായി ആയിരങ്ങളാണ് ആശുപത്രി റോഡ് വഴി സഞ്ചരിക്കുന്നത്. പൊൻമുടി-പാലോട് റോഡുകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതകൂടിയാണ് ആശുപത്രി റോഡ്.
ബസ് സർവീസുമില്ല
നിരവധി ആളുകളുടെ ആശ്രയമായ ആശുപത്രി റോഡ് വഴി ഇതുവരെ കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിച്ചിട്ടില്ല. വിദ്യാർത്ഥികളും മറ്റും വിതുര കലുങ്ക് ജംഗ്ഷൻ, ശിവൻകോവിൽ ജംഗ്ഷൻ, കൊപ്പം ജംഗ്ഷൻ എന്നിവിടങ്ങളിൽ ബസ് ഇറങ്ങി നടന്നാണ് സ്കൂളിലെത്തുന്നത്. വിതുര ആശുപത്രിയിലെത്തേണ്ട രോഗികൾക്കും കാൽനടയാത്രതന്നെ ശരണം. ഇതുവഴി കെ.എസ്.ആർ.ടി.സി സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ നിവേദനം നൽകിയിട്ടുണ്ട്. ബസ് സർവീസ് തുടങ്ങുമെന്ന് അധികൃതർ വാക്കുനൽകിയിട്ടും അതും കാണാനില്ല.