
തിരുവനന്തപുരം: എം.ടി വാസുദേവൻ നായർ പറഞ്ഞകാര്യം വളരെ കാലികപ്രാധാന്യമുള്ളതാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.ആരാധകവൃന്ദത്തിന്റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നമ്മൾ നിൽക്കേണ്ടത്. ജനങ്ങളോടൊപ്പവും ജനങ്ങളുടെ പ്രശ്നങ്ങളോടൊപ്പവും നിൽക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് നരേന്ദ്ര മോദിയെപ്പറ്റിയും പിണറായി വിജയനെപ്പറ്റിയും പറഞ്ഞതാണെന്ന് അരിയാഹാരം കഴിക്കുന്ന ആർക്കും മനസിലാകും. അദ്ദേഹം പറഞ്ഞത് വാസ്തവമാണ്. സ്തുതി പാഠകരുടെയും ആരാധകരുടെയും പുകഴ്ത്തലുകൾക്ക് മുൻപിൽ നമ്മുടെ ഭരണാധികാരികൾ നിൽക്കുകയാണ്.ഇത് കേരളത്തിൽ ഒരു കാലത്തും കാണാത്ത പ്രതിഭാസമാണ്. ഇ.എം.എസ് വേറിട്ട രീതിയിൽ പ്രവർത്തിച്ച ഒരു നേതാവാണ്. അദ്ദേഹത്തിനെ മാതൃകയാക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കന്മാർ വരുന്നില്ലെന്ന് എം.ടി ഭംഗിയായി പറഞ്ഞുവച്ചിരിക്കുന്നു. എം.ടി കേരളത്തിന്റെ പൊതുസ്വത്തും അഭിമാനവുമാണ്. സമൂഹത്തിലെ പുഴുക്കുത്തുകൾക്കും ജീർണ്ണതയ്ക്കും എതിരെ സംസാരിച്ചതിനെ അഭിനന്ദിക്കുന്നു.