
കല്ലമ്പലം: ദേശീയപാതയിൽ നാവായിക്കുളം ഇരുപത്തെട്ടാം മൈലിൽ കെ.എസ്.ആർ.ടി.സി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 27 പേർക്ക് പരിക്കേറ്റു. ബസിലെ 26 പേർക്കും പിക്കപ്പ് വാനിലെ ഡ്രൈവർക്കുമാണ് പരിക്കേറ്റത്. വാനിലെ ഡ്രൈവർ അഞ്ചുതെങ്ങ് നിലയ്ക്കാമുക്ക് പാറയടി സ്വദേശി വിഷ്ണുവിന്റെ പരിക്ക് ഗുരുതരമാണ്. വാഹനം വെട്ടിപ്പൊളിച്ചാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. ഉടൻതന്നെ ആംബുലൻസിൽ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലേക്കും മാറ്റി. ഇടിയുടെ ആഘാതത്തിൽ ബസിലെ സീറ്റിലും കമ്പികളിലും ഇടിച്ചാണ് ബസ് യാത്രക്കാരായ 26 ഓളം പേർക്ക് പരിക്കേറ്റത്.
കല്ലമ്പലം സ്വദേശി അക്ഷയ് (24),ശക്തികുളങ്ങര സ്വദേശികളായ അലനോവ് (21),അരുൺ (29),പാരിപ്പള്ളി സ്വദേശി വിജയകുമാരൻനായർ (67), തിരുവനന്തപുരം നടുക്കാട് സ്വദേശി അജയകുമാർ (55), ആറ്റിങ്ങൽ സ്വദേശി ശ്രീജ (37),കൊല്ലം പള്ളിമുക്ക് സ്വദേശികളായ ഷജാന (40),ഖാദിയ (10), നഹാസ് (28), കടമ്പനാട് സ്വദേശി ജൻസി (18), കായംകുളം സ്വദേശികളായ ഓമന (57),അനുഷ (27),വിപിൻ (36),രോഷ്നി (54),രാജി (33), ഓയൂർ സ്വദേശി വിജി (32),കരിങ്ങന്നൂർ സ്വദേശി അബിൻ (22),തിരുവനന്തപുരം പുല്ലുവിള സ്വദേശി സെൽവൻ (46),കുണ്ടറ കുമ്പളം സ്വദേശി മോളികുട്ടി (61),പാളയംകുന്നു സ്വദേശി തസ്നി (28),ഞെക്കാട് സ്വദേശി രോഷ്നി (63),കൊല്ലം സ്വദേശി രമ്യ (39),ഹരിപ്പാട് സ്വദേശി മിനി (54),പള്ളിക്കൽ സ്വദേശി റജില (46), കൊല്ലം കണ്ണനല്ലൂർ സ്വദേശി ഹംസത്ത് (50) മൻട്രോതുരുത്ത് സ്വദേശി സുശീലൻ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ആരുടേയും പരിക്ക് ഗുരുതരമല്ല. ആംബുലൻസ് അടക്കം വിവിധ വാഹനങ്ങളിൽ പാരിപ്പള്ളി മെഡിക്കൽകോളേജ് ആശുപത്രിയിലും ചാത്തൻപാറ കെ.ടി.സി.ടി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇതിൽ ഭൂരിഭാഗം പേരും പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ഇന്നലെ വൈകിട്ടോടെയായിരുന്നു അപകടം. നെയ്യാറ്റിൻകര ഭാഗത്തു നിന്ന് കായംകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കല്ലുവാതുക്കലിൽ മീൻ ഇറക്കിയ ശേഷം അഞ്ചുതെങ്ങ് ഭാഗത്തേക്ക് പോവുകയായിരുന്ന മഹീന്ദ്രയുടെ പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. കല്ലമ്പലം പൊലീസും ഹൈവേ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഒരുമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. റോഡിന് സൈഡിലേക്ക് വാഹനങ്ങൾ മാറ്റിയ ശേഷം ഗതാഗതം പുനഃസ്ഥാപിച്ചു. ദേശീയപാതാ വികസനം നടക്കുന്നതിനാൽ റോഡിന്റെ ഇരു ഭാഗത്തും വീതി കുറവാണ്. അതിനാൽ നിയന്ത്രണം തെറ്റി വാഹനങ്ങൾ കൂട്ടിയിടിച്ചതാകാമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പിന്റെ മുൻ വശം പൂർണമായും തകർന്നു.