dd

ചെന്നൈ: മകൻ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്ന വാർത്ത ശരിയല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഉദയനിധിയുടെ നേതൃത്വത്തിൽ ജനുവരി 21ന് സേലത്ത് നടക്കുന്ന ഡി.എം.കെ യൂത്ത് വിംഗ് സമ്മേളനത്തെ എതിർക്കുന്നവരാണ് പ്രചാരണങ്ങൾക്ക് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. യുവാക്കൾ സമ്മേളനത്തിന് തയ്യാറെടുക്കുമ്പോൾ ചിലർ തന്റെ ആരോഗ്യത്തെ പറ്റി പോലും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും 70കാരനായ സ്റ്റാലിൻ പൊങ്കൽ സന്ദേശത്തിൽ പറഞ്ഞു.

'ഞാൻ ആരോഗ്യവാനും സന്തോഷവാനുമാണ്. ഞാൻ ജോലിചെയ്യുന്നു, ജോലി ചെയ്യുന്നു, ജോലിചെയ്യുന്നു'... എന്റെ ആരോഗ്യത്തെ സംബന്ധിച്ച നുണ പോളിഞ്ഞതോടെ ഉപമുഖ്യമന്ത്രി സ്ഥാനം ഉദയനിധിക്ക് നൽകാൻ പോകുന്നു എന്ന് ചിലർ പ്രചരിപ്പിച്ചെന്ന് അദ്ദഹം പറഞ്ഞു.

മുഖ്യമന്ത്രിയെ സഹായിക്കാൻ മന്ത്രിമാരുണ്ടെന്നും വിവാദം അവസാനിപ്പിക്കണമെന്നും ഉദയനിധി വ്യക്തമാക്കി.

യൂത്ത് വിംഗ് സമ്മേളനത്തിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കങ്ങൾ പ്രവർത്തകർ അനുവദിക്കില്ല. സംസ്ഥാനത്തിന്റെ അവകാശങ്ങളും ഫെഡറലിസവും സംരക്ഷിക്കുകയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. ഡി.എം.കെ അദ്ധ്യക്ഷ സ്ഥാനം ലഭിച്ചത് പ്രവർത്തകരുടെയും പാർട്ടി ജനറൽ കൗൺസിലിന്റെയും തീരുമാനപ്രകാരമാണ്. ജനങ്ങളുടെ പിന്തുണയും പ്രവർത്തകരുടെ പരിശ്രമവുമാണ് തന്നെ മുഖ്യമന്ത്രിയാക്കിയതെന്നും സ്റ്റാലിൻ വ്യക്തമാക്കി.

ചുമതല ദുരൈ മുരുകന്?

എം.കെ.സ്റ്റാലിൻ വിദേശത്തു പോകുമ്പോൾ മുഖ്യമന്ത്രിയുടെ ചുമതല ജലസേചന മന്ത്രി ദുരൈ മുരുകന് നൽകാനാണ് സാദ്ധ്യത. ഉദയനിധി സ്റ്റാലിന് നൽകുമെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. മന്ത്രിസഭയിലെ രണ്ടാമനായ ദുരൈ മുരുകൻ ഡി.എം.കെ ജനറൽ സെക്രട്ടറി കൂടിയാണ്.