p

തിരുവനന്തപുരം:അടുക്കളയിലും അരങ്ങിലും രാജ്യത്താകെ വനിതകളുടെ സ്റ്റാർട്ടപ്പ് വസന്തം വിടരുന്നു. അഞ്ച് വ‌ർഷത്തിനിടെ വനിതാ സംരംഭങ്ങളിൽ രാജ്യത്ത് 18 ശതമാനം വർദ്ധന. 2017ൽ 600 സ്റ്റാർട്ടപ്പുകൾ. 2023ൽ 14,400 ആയി. വിമൻ ഇൻ സ്റ്റാർട്ടപ്പ് എക്കോസിസ്റ്റത്തിന്റെ (വൈസർ) റിപ്പോർട്ടിലാണ് ഈ വിവരം.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലാണ് സ്റ്റാർട്ടപ്പുകൾ കൂടുതലും. കേരളത്തിൽ വനിതാസംരംഭങ്ങൾ 2022ൽ 175 ആയിരുന്നത് 350ലേറെയായി. സംരംഭങ്ങൾക്കുള്ള ധനസഹായവും 20% വർദ്ധിച്ചു.

വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുന്ന ഭക്ഷണം വിൽക്കുന്ന ക്ലൗഡ് കിച്ചൻ ട്രെൻഡായി. എ.ഐ സംരംഭങ്ങളിലും സ്ത്രീ മുന്നേറ്റമുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 1.73 കോടിയുടെ പിന്തുണ കേരള സ്റ്റാർട്ടപ്പ് മിഷൻ നൽകിയിരുന്നു. വി-സ്റ്റാർട്ട്, വി-ഗ്രോ, വി-സമ്മിറ്റ് തുടങ്ങിയ മെന്റർഷിപ്പ് പരിപാടികൾ വഴിത്തിരിവാകുന്നുണ്ട്. വനിതകൾ നയിക്കുന്ന സ്റ്റാർട്ടപ്പുകളിൽ വനിതാ ജീവനക്കാരാണ് കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു. കോളേജുകളിലും സ്കൂളുകളിലും ഇൻകുബേഷൻ സൗകര്യവും വള‌രുന്നു.

രാജ്യത്ത്

വർഷം-------------ആകെ സ്റ്റാർട്ടപ്പ്------------വനിതാ സ്റ്റാർട്ടപ്പ്

2017-----------------------6000-------------------------------600

2023---------------------80,000---------------------------14,400

കേരളത്തിൽ

സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്ത 5,000 സ്റ്റാർട്ടപ്പുകളിൽ 350 വനിതാ സ്റ്റാർട്ടപ്പുകൾ

സ്റ്റാർട്ടപ്പ് തുടങ്ങാൻ

സംരംഭത്തെ കുറിച്ച് പഠിക്കുക. സാദ്ധ്യതകൾ, എവിടെ ആരംഭിക്കും, എത്ര ഉപഭോക്താക്കൾ എന്നിവ ഉറപ്പാക്കുക

പ്രൈവറ്റ് ലിമിറ്റഡ് ആയോ ലിമിറ്റഡ് ലയബിലിറ്റി ആയോ കോർപ്പറേറ്റ് മന്ത്രാലയത്തിൽ കമ്പനി രജിസ്റ്റർ ചെയ്യണം

കേന്ദ്രത്തിന്റെ സർട്ടിഫിക്കറ്റ് വഴി കേരള സ്റ്റാർട്ടപ്പ് മിഷനിൽ രജിസ്റ്റർ ചെയ്യാം

അവിടെ നിന്ന് ഒരു യുണീക്ക് ഐഡി ലഭിക്കും

ആനുകൂല്യങ്ങളും ധനസഹായങ്ങളും ലഭിക്കാൻ ഇത് ഉപകാരപ്പെടും

രജിസ്റ്റർ ചെയ്ത് 10 വർഷത്തിൽ താഴെയുള്ള കമ്പനികളെയാണ് സ്റ്റാർട്ടപ്പായി കണക്കാക്കുന്നത്.

പദ്ധതികൾ

കേന്ദ്രത്തിന്റെ മുദ്ര യോജന വഴി 10 ലക്ഷം വരെ

കേരള സ്റ്റാർട്ടപ്പ് മിഷന്റെ സോഫ്റ്റ് ലോൺ 15 ലക്ഷം വരെ

സർക്കാർ ജോലിയാണ് ഏറ്റവും വലുതെന്ന കാലം കഴിഞ്ഞു. സ്വന്തം അദ്ധ്വാനത്തിലൂടെ നല്ല വരുമാനം നേടുന്നുണ്ട്.

അഞ്ജന കൃഷ്ണ, ടേസ്റ്റ് ബഡ്‌സ് ക്ലൗഡ് കിച്ചൺ സ്ഥാപക