
തിരുവനന്തപുരം: കോൺഗ്രസിന്റെ പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾക്ക് സംസ്ഥാനത്ത് അവസാന ഘട്ടത്തിലേക്ക് കടന്നു. ഇതോടനുബന്ധിച്ച് ഫെബ്രുവരി 4ന് തൃശ്ശൂർ തേക്കിൻകാട് മൈതാനത്ത് എ.ഐ.സി.സി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുക്കുന്ന മഹാസമ്മേളനത്തിൽ ബൂത്ത് ഭാരവാഹികളുമായി സംവദിക്കും. ബൂത്ത് പ്രസിഡൻമാർ വനിതാ വൈസ് പ്രസിഡന്റമാർ ബി.എൽ.എമാർ എന്നിവരുമായി നേരിട്ടുള്ള സംവാദമാണ് നടത്തുക.
സംസ്ഥാനത്തെ 25177 ബൂത്തുകളിൽ നിന്ന് ബൂത്ത് പ്രസിഡന്റ്, വനിതാ വൈസ് പ്രസിഡന്റ്, ബി.എൽ.എമാർ എന്നിങ്ങനെ മൂന്ന് പേർ അടങ്ങുന്ന 75000 ത്തിൽപ്പരം പ്രവർത്തകരും പങ്കെടുക്കും. മണ്ഡലം മുതൽ എ.ഐ.സി.സി തലം വരെ കേരളത്തിൽ നിന്നും ചുമതലയുള്ള ഭാരവാഹികൾ ഉൾപ്പെടെ ഒരു ലക്ഷത്തോളം പേർ അണിനിരക്കുന്ന പരിപാടി ഞായറാഴ്ച്ച വൈകുന്നേരം 3.30നാണ് സംഘടിപ്പിക്കുന്നത്.
ബൂത്ത് ശാക്തീകരണത്തിലൂടെ കോൺഗ്രസിന്റെ പ്രവർത്തനക്ഷമത അടിമുടി മാറ്റിമറിക്കുന്നതിന് സമ്മേളനം തുടക്കം കുറിക്കും. മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര കടന്നുപോകാത്ത സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നടത്തുന്ന പര്യടനത്തിന്റെ ഭാഗമായാണ് കേരളത്തിലും ബൂത്ത് തലം വരെയുള്ള ഭാരവാഹികളുമായി സംവദിക്കുന്ന മഹാസമ്മേളനം വിളിച്ചുചേർക്കുന്നത്. സമ്മേളനത്തിന്റെ വിപുലമായ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന കെ.പി.സി.സി ഭാരവാഹിയോഗം തീരുമാനിച്ചു.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി,പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ , കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ഡോ.ശശി തരൂർ എം.പി,കൊടിക്കുന്നിൽ സുരേഷ് എം.പി,യു.ഡി.എഫ് കൺവീനർ എം.എം ഹസൻ, കെ.പി.സി.സി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ എം.പി, എ.ഐ.സി.സി ഭാരവാഹികൾ,കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ, കെ.പി.സി.സി ഭാരവാഹികൾ, ഡി.സി.സി പ്രസിഡന്റുമാർ, ജനപ്രതിനിധകൾ ,ഡി.സി.സി,ബ്ലോക്ക് ,മണ്ഡലം ഭാരവാഹികൾ,പോഷക സംഘടനകളുടെയും സെല്ലുകളുടേയും ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.