d

തിരുവനന്തപുരം: ദീർഘകാല കരാറുകൾ റെഗുലേറ്ററി കമ്മിഷൻ പുനഃസ്ഥാപിച്ചെങ്കിലും വൈദ്യുതി നൽകാൻ കമ്പനികൾ തയ്യാറാകാത്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന്റെ കനിവ് തേടുന്നു. കരാറിൽ ഏർപ്പെട്ടിരുന്ന ജാബുവ കമ്പനിയെ കേന്ദ്ര സ്ഥാപനമായ എൻ.ടി.പി.സി ഏറ്റെടുത്തതോടെയാണിത്.

കരാർ പ്രകാരം 215 മെഗാവാട്ട് വൈദ്യുതി നൽകാനാവില്ലെന്നാണ് ജാബുവ പവർ ലിമിറ്റഡിന്റെ നിലപാട്. 4.11രൂപയ്ക്ക് 115മെഗാവാട്ടും 4.29രൂപയ്ക്ക് 100മെഗാവാട്ടുമാണ് ജാബുവ നൽകേണ്ടത്.

മറ്റൊരു കമ്പനിയായ ജിൻഡാർ പവർ ലിമിറ്റഡ് വേറെ കരാറിൽ ഒപ്പുവെച്ചുപോയതിനാൽ പഴയ കരാർ പ്രകാരം 150മെഗാവാട്ട് വൈദ്യുതി നൽകാനാവില്ലെന്നാണ് അറിയിച്ചത്. 90കോടി രൂപയുടെ കുടിശിക നൽകിയാൽ 100 മെഗാവാട്ട് കരാർ പ്രകാരം നൽകാമെന്ന് ജിൻഡാർ തെർമൽ പവർ ലിമിറ്റഡും അറിയിച്ചു.

ഈ മൂന്ന് കമ്പനികൾ ഒപ്പുവെച്ച നാല് കരാറുകൾ പ്രകാരം 465മെഗാവാട്ട് വൈദ്യുതിയാണ് കിട്ടേണ്ടത്.

കരാർ ലംഘനത്തിന് നിയമനടപടി സ്വീകരിക്കാമെങ്കിലും കാലതാമസം നേരിടും. വേനൽ അടുത്തുവരുന്നതിനാൽ എത്രയും പെട്ടെന്ന് പരിഹാരം കാണാനാണ് കെ.എസ്.ഇ.ബിയുടെ ശ്രമം. വേനലിൽ 1000 മുതൽ 1500മെഗാവാട്ട് വരെ വൈദ്യുതിയുടെ കമ്മി നേരിടാൻ സാദ്ധ്യതയുണ്ട്.

കൂടിയ വിലയ്ക്ക് വാങ്ങാനും

കെ.എസ്.ഇ.ബി നീക്കം

കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങാൻ അനുമതി തേടി കെ.എസ്.ഇ.ബി. റെഗുലേറ്ററി കമ്മിഷനെ സമീപിച്ചിട്ടുണ്ട്. ദീർഘകാല കരാറുകൾ ആദ്യം റദ്ദാക്കിയ പശ്ചാത്തലത്തിൽ നവംബറിൽ കെ.എസ്.ഇ.ബി വിളിച്ച അഞ്ചുവർഷത്തെ ഹ്രസ്വകാല ടെൻഡറിൽ പങ്കെടുത്ത കമ്പനികൾ 403 മെഗാവാട്ട് വൈദ്യുതി വാഗ്ദാനം ചെയ്തിരുന്നു. അതിൽ അദാനി പവർ 303 മെഗാവാട്ട് 6.90 രൂപയ്ക്കും ഡി.ബി പവർ 100 മെഗാവാട്ട് 6.97 രൂപയ്ക്കും നൽകാമെന്നാണ് അറിയിച്ചത്. റിവേഴ്സ് ബിഡിങ്ങിൽ അത് 6.88 രൂപയായി കുറച്ചു.

ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുമതിക്കാണ്

കെ.എസ്.ഇ.ബിയുടെ ശ്രമം. അംഗീകരിച്ചാൽ,

പഴയ കരാർ പ്രകാരവും പുതിയ ഹ്രസ്വകാലകരാർ പ്രകാരവും വേനൽകാലത്ത് 1000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാമെന്നാണ് പ്രതീക്ഷ. പക്ഷേ, ജനങ്ങൾ സാമ്പത്തിക ഭാരം ചുമക്കേണ്ടിവരും.

നിലവിൽ യൂണിറ്റിന് 19 പൈസ സെസ് ഈടാക്കുന്നുണ്ട്. ഇത് വർദ്ധിപ്പിക്കാനുള്ള അനുമതിയും കെ.എസ്.ഇ.ബി. തേടുന്നുണ്ട്.