1

പൂവാർ: തിരുപുറം പഞ്ചായത്തിൽ മൂന്ന് ഏക്കറിലായി ജലസമൃദ്ധമായിരുന്ന കുളമായിരുന്നു എട്ടാം വാർഡിലെ കള്ളക്കുളം. എന്നാലിന്ന് ആ കുളം നവീകരണമില്ലാതെ നാശത്തിന്റെ വക്കിലാണ്. കാടുമൂടി, മാലിന്യ നിക്ഷേപം വ്യാപകമായതോടെ വെള്ളം സംഭരിക്കാനാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. കൈയേറ്റം കുളത്തെ നാൾക്കുനാൾ ചെറുതാക്കിക്കൊണ്ടിരിക്കുന്നു. അടുത്തകാലംവരെ പ്രദേശവാസികൾ കുളിക്കുന്നതിനും തുണി അലക്കുന്നതിനും കന്നുകാലികളെ കുളിപ്പിക്കുന്നതിനും കൃഷിക്കും മറ്റുമായി ഈ കുളത്തെ ആശ്രയിച്ചിരുന്നു. പ്രധാനമായും കള്ളക്കുളത്തോടു ചേർന്ന് മുടുമ്പിൽ ഏലായിലെ നെൽക്കർഷകരും മറ്റ് കൃഷിക്കാരും ഈ കുളത്തെയാണ് ആശ്രയിച്ചിരുന്നത്. ഇവിടെ വെള്ളം സംഭരിച്ചുനിറുത്താൻ കഴിയാതായതോടെ പ്രദേശത്തെ കൃഷിയും ഭാഗികമായി നിലച്ചു. മഴക്കാലത്ത് ഒഴുകിയെത്തുന്ന മാലിന്യവും ചെളിയും നിറഞ്ഞ് കുളത്തിന്റെ ആഴം കുറഞ്ഞതോടെ സ്വാഭാവികമായ നീരുറവകളും വറ്റി. സ്വാഭാവിക നീരുറവകളെ സംരക്ഷിക്കുന്നതിന് സർക്കാർ വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും അതൊന്നുമിവിടെ നടപ്പാക്കാനായില്ല. പ്രദേശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാർ പറയുന്നത്.

 വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങൾ

മുടമ്പിൽ ഏലായിലെ കൃഷിക്കായി കള്ളക്കുളത്തിൽ വെള്ളമെത്തിക്കുന്നതിന് രണ്ട് മാർഗങ്ങളാണ് സ്വീകരിച്ചിരുന്നത്. നെയ്യാർ ഇറിഗേഷൻ പ്രോജക്ടിന്റെ കിഴക്കുമുറി ഭാഗത്ത് നിന്നും പ്ലാന്തോട്ടം വഴി ഒഴുകിയെത്തുന്ന വെള്ളം ചെറുതും വലുതുമായ രണ്ട് തൊട്ടിക്കുഴിയിൽ നിറഞ്ഞതിനു ശേഷം കുളത്തിൽ എത്തിക്കുന്നതായിരുന്നു ഒന്ന്. റോഡ് വികസനത്തിന്റെ ഭാഗമായി വലിയ തൊട്ടിക്കുഴി മൂടിയതോടെ അതുവഴി വെള്ളം വരാതെയായി. മറ്റൊന്ന് നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് കുളത്തിലെത്തിക്കാൻ നടപ്പാക്കിയ ലിഫ്ട് ഇറിഗേഷൻ പദ്ധതിയായിരുന്നു. ഇതിനായി സ്ഥാപിച്ച പമ്പ് ഹൗസ്, കുഴിച്ചിട്ട പൈപ്പുകൾ തുടങ്ങിയവ നശിച്ചു കൊണ്ടിരിക്കുകയാണ്. കുളത്തിന്റെ ബണ്ടിലൂടെ റോഡ് എത്തിയതോടെ ഇതിനായി നിർമ്മിച്ച ഓടയും മൂടിപ്പോയി. പമ്പ് ഹൗസിന്റെ ഇലക്ട്രിക് ബിൽ ആരും അടയ്ക്കാതായതോടെ ഇതിന്റെ പ്രവർത്തനവും നിശ്ചലമായി.

 കിണറുകൾ വറ്റുന്നു

നെയ്യാറിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് എത്തിക്കുന്ന ലിഫ്ട് ഇറിഗേഷൻ പദ്ധതി പുനരാരംഭിക്കാൻ പാറശാല ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തിയെന്ന് പറയാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഓട നവീകരിക്കുന്നതിന് 10 ലക്ഷം രൂപ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ടെന്നും അവർ പറയുന്നു. കുളം വൃത്തിയാക്കി ആവശ്യമായ പൈപ്പുകളും ഓടയും സ്ഥാപിക്കുന്നതിന് കുറഞ്ഞത് 30 ലക്ഷം രൂപ വേണ്ടിവരും എന്നതാണ് വസ്തുത. കള്ളക്കുളം നവീകരണം മുടങ്ങിയതോടെ വേനൽക്കാലത്ത് പ്രദേശത്തെ കിണറുകൾ വറ്റിവരളുന്നു. വെള്ളമില്ലാതായതോടെ പ്രദേശത്തെ നെൽകൃഷി ഭാഗികമായി ഇല്ലാതായി. മറ്റ് കൃഷികളും നിലനിറുത്താൻ കർഷകർ നെട്ടോട്ടമോടുകയാണ്.