arrest

വടക്കഞ്ചേരി: ദേശീയപാതയോരത്തെ അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടത്തുന്ന സംഘത്തിലെ പ്രധാനിയെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് സിനാനാണ് (21) പിടിയിലായത്.
മലപ്പുറം പാണ്ടിക്കാട്ടു നിന്നാണ് പ്രതിയെ പിടികൂടിയത്. അണയ്ക്കപ്പാറയിലും ചുവട്ടുപാടത്തും ദേശീയപാതയോരത്ത് അടച്ചിട്ട വീടുകൾ കുത്തിത്തുറന്ന് മോഷണം നടന്ന സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
ഒരു കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. അണയ്ക്കപ്പാറയിൽ വീട് കുത്തിത്തുറന്ന് 6,000 രൂപയും ഒന്നര പവനുമാണ് കവർന്നത്. ചുവട്ടുപാടത്ത് 20,000 രൂപയും പത്തു പവനുമാണ് കവർന്നത്. സംഘത്തിലുൾപ്പെട്ട മറ്റു പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. മോഷണസംഘത്തിന്റെ തലവൻ മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി സൈനുദ്ദീനാണെന്നും പൊലീസ് കണ്ടെത്തി. സൈനുദ്ദീന്റെ പേരിൽ 2004 മുതൽ 25 മോഷക്കേസുകളുണ്ട്. ആലത്തൂർ ഡിവൈ.എസ്.പി. ആർ.അശോകൻ, വടക്കഞ്ചേരി പൊലീസ് ഇൻസ്‌പെക്ടർ കെ.പി.ബെന്നി, എസ്.ഐ.ജീഷ്‌മോൻ വർഗീസ്, ഡിവൈ.എസ്.പി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആർ.കെ.കൃഷ്ണദാസ്, ബ്ലസൺ ജോസ്, സൂരജ് ബാബു, കെ. ദിലീപ്, റിനു മോഹൻ, വിനു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം.