അടിമാലി: കജനാപാറയിൽ ഏലത്തോട്ടം ഉടമയെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ഒളിവിലായിരുന്ന സിപിഎം നേതാക്കളായ പ്രതികൾ രാജാക്കാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. തിരുവനന്തപുരം അമ്പലമുക്ക് സ്വദേശി ഏലത്തോട്ടം ഉടമയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ രാജൻ (63) ഇദ്ദേഹത്തിന്റെ ഡ്രൈവർ പേട്ട സ്വദേശി അനിൽ (42) എന്നിവരെ ആക്രമിച്ച കേസിലാണ് സി.പി.എം കജനാപാറ ലോക്കൽ സെക്രട്ടറി എസ്. മുരുകൻ, രാജകുമാരി പഞ്ചായത്തംഗം പി.രാജാറാം, ഇളങ്കോവൻ, പാണ്ഡ്യൻ എന്നിവർ കീഴടങ്ങിയത്. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ കീഴടങ്ങിയത്. തൊഴിൽ തർക്കത്തെ തുടർന്ന് സി.ഐ.ടി.യു യൂണിയൻ അനിശ്ചിതകാല സമരം നടത്തുന്ന കജനാപാറയിലെ ഏലത്തോട്ടത്തിന്റെ ഉടമയാണ് പരിക്കേറ്റ രാജൻ. ഏലത്തോട്ടത്തിൽ പ്രവേശിക്കരുതെന്നും ഏലത്തോട്ടത്തിന് പോലീസ് സംരക്ഷണം നൽകണമെന്നും ഹൈക്കോടതിയുടെ ഉത്തരവുള്ളപ്പോഴാണ് കഴിഞ്ഞ 23 ന് അറസ്റ്റിലായ പ്രതികളും കണ്ടാലറിയാവുന്ന മറ്റ് എട്ടു പേരും ചേർന്ന് തോട്ടത്തിനകത്തു കയറി രാജനെയും ഡ്രൈവറെയും മർദ്ദിച്ചത്.