
കോതമംഗലം: സദാചാര പൊലീസ് ചമഞ്ഞ് ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേരെ അറസ്റ്റുചെയ്തു. മൂവാറ്റുപുഴ പുന്നമറ്റം ഷമീർ (42), മൂവാറ്റുപുഴ മാർക്കറ്റ് പള്ളത്തുകടവിൽ നവാസ് (39) എന്നിവരെയാണ് കോതമംഗലം പൊലീസ് ഇൻസ്പെക്ടർ പി.ടി. ബിജോയിയുടെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.
കഴിഞ്ഞ14ന് രാത്രി എട്ടരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരനായ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവും പെൺസുഹൃത്തും ബൈക്കിൽ യാത്രചെയ്യുമ്പോൾ സംഘം തടഞ്ഞുനിറുത്തി ചോദ്യംചെയ്യുകയും യുവാവിനെ മർദ്ദിക്കുകയുമായിരുന്നു. യുവാവിന്റെ കാൽമുട്ടിന് പൊട്ടലും സാരമായ പരിക്കുമേറ്റു. യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും യു.എ.ഇ ലൈസൻസ്, എ.ടി.എം കാർഡ് എന്നിവ അടങ്ങിയ ബാഗും സംഘം തട്ടിയെടുത്തു. ബാഗും രേഖകളും നവാസിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
എസ്.ഐമാരായ ആൽബിൻ സണ്ണി, എ.എസ്. റെജി, എ.എസ്.ഐ എസ്. സലി, സി.പി.ഒമാരായ നിയാസ്, ഷെഫീക്ക് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.