photo

പാലോട്: ചൂട് കൂടിയതോടെ ഗ്രാമീണ മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകുന്നു. തോടുകളും ആറുകളും വറ്റിത്തുടങ്ങി. നന്ദിയോട്, പെരിങ്ങമ്മല പഞ്ചായത്തുകളിലെ ആദിവാസി മേഖലകളിലും കോളനികളിലും വെള്ളം കിട്ടാക്കനിയാണ്.

മിക്ക കൃഷിയിടങ്ങളും കരിഞ്ഞുണങ്ങിത്തുടങ്ങി.പൈപ്പിലൂടെയുള്ള കുടിവെള്ളവിതരണം ഭൂരിഭാഗം ഇടങ്ങളിലും കിട്ടുന്നില്ലെന്ന പരാതിയുമുണ്ട്. ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി ഇപ്പോഴും തുടരുകയാണ്.

പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന കുടുംബങ്ങളാണ് കുടിവെള്ളത്തിനായി വലയുന്നത്. രാവിലെ മുതൽ കാത്തിരുന്നാൽ ഒരല്പം കുടിവെള്ളം കിട്ടിയാലായി. മിക്ക ദിവസങ്ങളിലും പൈപ്പുകളിൽ വെള്ളമുണ്ടാകാറില്ലെന്നാണ് നാട്ടുകാരുടെ പരാതി. 2009ൽ 60 കോടി നിർമ്മാണച്ചെലവിൽ ആരംഭിച്ച നന്ദിയോട് ആനാട് സമഗ്ര കുടിവെള്ള പദ്ധതി 2023 ആയിട്ടും എങ്ങുമെത്തിയിട്ടില്ല. രണ്ടു പഞ്ചായത്തുകളിലെയും കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രഖ്യാപിച്ച പദ്ധതിയാണിത്. നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ളപ്രശ്നം 2021ൽ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിരുന്നെങ്കിലും ഒന്നും നടന്നില്ല എന്നു മാത്രമല്ല ഉണ്ടായിരുന്ന പൈപ്പുകൾ കൂടി നശിച്ച നിലയിലാണ്.

മാലിന്യവാഹിനിയായി നദികൾ

പ്ലാസ്റ്റിക്, അറവുമാലിന്യങ്ങൾ എന്നിവയാൽ വാമനപുരം നദിയിലെ കുടിവെള്ള പദ്ധതി പ്രദേശങ്ങൾ മലിനമായി കിടക്കുകയാണ്.പാലോട്,ചെറ്റച്ചൽ,താവയ്ക്കൽ,കുണ്ടാളം കുഴി എന്നിവിടങ്ങളിലേക്കാണ് ഇവിടെനിന്ന് ജലം എത്തിക്കുന്നത്. ജലത്തിൽ ബ്ലീച്ചിംഗ് പൗഡർ ഇട്ടാണ് കുടിവെള്ളമായി നൽകുന്നത്. ജലത്തിന്റെ രാസപരിശോധന നടന്നിട്ട് തന്നെ മാസങ്ങളാകുന്നു. പാലോട് ആറ്റുകടവിൽ നിന്ന് ശേഖരിക്കുന്ന വെള്ളം നന്ദിയോട് പഞ്ചായത്തിനു സമീപത്തെ കുടിവെള്ള ടാങ്കിലെത്തിച്ച് അവിടെ നിന്നാണ് വിവിധ ഭാഗങ്ങളിലേക്കുള്ള പൈപ്പുകളിലൂടെ ജനങ്ങൾക്ക് എത്തുന്നത്.

കുടിവെള്ളം കിട്ടാതെ

നന്ദിയോട് പഞ്ചായത്തിൽ പുലിയൂർ,ഓട്ടുപാലം,പച്ച കാലൻകാവ്,നാഗര,വാഴപ്പാറ,വട്ടപ്പൻകാട്,കള്ളിപ്പാറ, ആനകുളം,നളന്ദ,പാലുവള്ളി,വെമ്പ്,കുറുപുഴ,ഒൻപത് ഏക്കർ കോളനി,വട്ടപ്പൻകാട്,താന്നിമൂട്,ആശാരിവിളാകം,പനച്ചക്കുന്ന്,വാഴപ്പാറ,ദൈവപ്പുര,കട്ടക്കാൽ, പറങ്കിമാംവിള, വേലാംകോണം, മത്തായിക്കോണം,പെരിങ്ങമ്മല പഞ്ചായത്തിൽ കൊച്ചുവിള കുണ്ടാളം കുഴി, മാന്തുരുത്തി, പാറക്കോണം, ഞാറനീലി, ഇലഞ്ചിയം, ഇടിഞ്ഞാർ, ബ്രൈമൂർ, കരിമൺകോട്, വട്ടക്കരിക്കകം പ്രദേശത്താണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നത്.