
തിരുവനന്തപുരം: ഹൗസ് ബോട്ടുകൾക്ക് ആവശ്യമായ വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ നൽകാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.എത്ര ബോട്ടുകൾക്ക് രജിസ്ട്രേഷൻ കൊടുക്കാമെന്നത് സെക്രട്ടറി തലത്തിൽ തീരുമാനിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.ആലപ്പുഴ ടൂറിസം മേഖലയിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ശിക്കാര ബോട്ടുകൾക്ക് വ്യവസ്ഥകൾ പാലിച്ച് രജിസ്‌ട്രേഷൻ കൊടുക്കാം. ബോട്ടുകൾക്ക് ക്ലാസിഫിക്കേഷൻ ഏർപ്പെടുത്തണം. അനധികൃതമായി ഹൗസ് ബോട്ടുകൾ സർവ്വീസ് നടത്താൻ അനുവദിക്കരുത്. നിലവിൽ സർവ്വീസ് നടത്തുന്നവ ക്രമവത്കരിക്കണം.ഹൗസ് ബോട്ടുകളിലെ മാലിന്യം . സംസ്‌ക്കരിക്കുന്ന കേന്ദ്രങ്ങൾ അതത് സ്ഥലത്തുണ്ടാക്കണം. സ്വീവേജ്
ട്രീറ്റ്മെന്റ് പ്ലാന്റ് സംബന്ധിച്ച് തദ്ദേശ, ടൂറിസം വകുപ്പുകളെ പങ്കെടുപ്പിച്ച് കളക്ടർമാർ ചർച്ച നടത്തണം. ടൂറിസം വകുപ്പ് ആരംഭിക്കുന്ന മൂന്ന് പ്ലാന്റുകൾ ഉടൻ പൂർത്തിയാക്കണം.
ടൂറിസ്റ്റുകൾക്ക് ഒരു തരത്തിലുള്ള വിഷമവുമുണ്ടാക്കരുത്.. നല്ല വേഷവും മാന്യമായ പെരുമാറ്റവും ഉറപ്പാക്കണം. ഹൗസ് ബോട്ട് ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്താം. ആവശ്യമായ പരിശീലനവും നൽകണം. കായലിൽ അടിഞ്ഞു കൂടുന്ന പോള ശാസ്ത്രീയമായി നീക്കണം. കായൽ ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയം ജലസേചന വകുപ്പുമായി ചേർന്ന് തീരുമാനിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. യോഗത്തിൽ മന്ത്രി വി.എൻ വാസവൻ, ടൂറിസം സെക്രട്ടറി കെ.എസ് ശ്രീനിവാസ്, മാരിടൈം ബോർഡ് ചെയർമാൻ എൻ. എസ് പിള്ള, ആലപ്പുഴ, കോട്ടയം ജില്ലാ കളക്ടർമാർ തുടങ്ങിയർ പങ്കെടുത്തു.