pinarayi-vijayan

തിരുവനന്തപുരം: ഒരു മതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ലെന്നും ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ് മതേതരത്വമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. അയോദ്ധ്യയിലെ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങിനെ വിമർശിച്ച് പുറത്തിറക്കിയ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

ചടങ്ങിലേക്ക് ബന്ധപ്പെട്ടവർ ക്ഷണിച്ചിരുന്നു. ക്ഷണം സ്വീകരിക്കാതിരുന്നതിലൂടെ മതനിരപേക്ഷതയോടുള്ള പ്രതിബദ്ധത ഉയർത്തിപ്പിടിക്കുകയാണെന്നും അദ്ദേഹം വിശദമാക്കി.

ഒരു മതത്തിന്റെ ആരാധനാലയ ഉദ്ഘാടനം രാജ്യത്തിന്റെ പരിപാടിയായി ആഘോഷിക്കുകയാണ്.മതേതരത്വമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ആത്മാവ്. സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ ഇന്ത്യയുടെ സത്വമാണ് ഇത്. വിശ്വാസികളും അവിശ്വാസികളും ഒരുപോലെ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. ഓരോപൗരനും ഭരണഘടനാ സ്വാതന്ത്ര്യം തുല്യമായി അനുഭവിക്കാൻ കഴിയണം. മതവിശ്വാസം വ്യക്തിസ്വാതന്ത്ര്യമാണ്.ഒരുമതം മാത്രം അടിച്ചേൽപ്പിക്കുന്നത് ശരിയായ രീതിയല്ല. മറ്റ് മതങ്ങൾക്ക് മേലെ ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കാനുമാവില്ല. ഇന്ത്യൻ മതേതരത്വം മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്നതാണെന്ന് ജവഹർലാൽ നെഹ്രു തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്ന ശക്തമായ പാരമ്പര്യമാണ് നമുക്കുള്ളത്. ഇപ്പോൾ മതത്തെയും ഭരണകൂടത്തെയും വേർതിരിക്കുന്ന രേഖ കുറഞ്ഞുവരുന്നു.

മതേതര രാജ്യമെന്ന നിലയിൽ ഇത് അസ്വസ്ഥത സൃഷ്ടിക്കും. ഭരണഘടന സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്നവർ എന്ന നിലയിൽ ഭരണഘടനാപരമായ ഉത്തരവാദിത്തങ്ങൾ ഉയർത്തിപ്പിടിക്കാൻ ബാദ്ധ്യസ്ഥരാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.