
തിരുവനന്തപുരം: സംഘപരിവാറിന് ദിശാബോധമുള്ള രാഷ്ട്രീയം പറയാനില്ലെന്നും ഉള്ളത് കുറുക്കുവഴികളാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. വിശ്വാസത്തെ രാഷ്ട്രീയവുമായി ചേർത്ത് വയ്ക്കുകയും അതിലൂടെ തിരഞ്ഞെടുപ്പ് രാഷ്ട്രീയം ലക്ഷ്യമിടുകയും ചെയ്യുന്നത് ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും അന്ത:സത്തയെ ചോദ്യം ചെയ്യുന്നതാണ്.
ലോകം കണ്ട ഏറ്റവും ധീരനായ സ്വാതന്ത്ര്യസമര പോരാളിയുടെ നെഞ്ചിൽ വെടിയുതിർത്തവർ എത്ര കിണഞ്ഞു പരിശ്രമിച്ചാലും അവർക്കൊപ്പം രാമനുണ്ടാവില്ല. സത്യവും നീതിയുമാണ് ഈശ്വരനെങ്കിൽ, ബിർളാ മന്ദിറിലെ ആ നടവഴിയിൽ കണ്ണിൽ ചോരയും തീയുമായി രാമൻ നിൽക്കുന്നുണ്ട്. കാലമെത്ര കഴിഞ്ഞാലും കൊലയാളികൾക്ക് കൂടെക്കൂട്ടി കുടിയിരുത്താനാവില്ല ഗാന്ധിജിയുടെ രാമനെ. ഗുരുഹത്യ നടത്തിയവർ നീതിമാന്റെ മുഖംമൂടി ധരിച്ചു വരുമ്പോൾ അത്തരക്കാരോട് കോൺഗ്രസിന് ഒരിക്കലും സന്ധിയില്ല.