
വൈക്കം: 47കാരനെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചെമ്പ് മത്തുങ്കൽ പരപ്പശേരിൽ വീട്ടിൽ ബിൻസിനെ (40) ആണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ചെമ്മനാകരി മണ്ടയ്ക്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് നടന്ന നാടൻ പാട്ടിന്റെ സമയത്ത് സ്റ്റേജിൽ കയറി തുള്ളി നാടൻപാട്ട് തടസപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു ഇയാൾ. ക്ഷേത്രകമ്മിറ്റി അംഗമായ 47കാരനായ ചെമ്മനാകരി സ്വദേശി ഇത് തടഞ്ഞിരുന്നു. ഇതിലുള്ള വിരോധം മൂലം ഇതിനുശേഷം ബിൻസ് 47കാരനെ മർദ്ദിക്കുകയും കല്ലുകൊണ്ട് തലയ്ക്ക് ഇടിക്കുകയുമായിരുന്നു. ആക്രമണത്തിൽ ഇയാൾക്ക് സാരമായ പരിക്കേൽക്കുകയും ചെയ്തു. പരാതിയെ തുടർന്ന് വൈക്കം പൊലീസ് കേസെടുത്ത് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേന്ദ്രൻ നായർ, എസ്.ഐമാരായ സുരേഷ്, സിജി, പ്രമോദ്, വിജയപ്രസാദ്, സി.പി.ഒ ജാക്സൺ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.