
തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം സമ്മേളനം ജനുവരി 25ന് ഗവർണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കും.ഫെബ്സുവരി 5ന് ബഡ്ജറ്റ് അവതരിപ്പിക്കും. സമ്മേളനം മാർച്ച് 27 വരെ 32 ദിവസം ചേരുമെന്ന് സ്പീക്കർ എ.എൻ. ഷംസീർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജനുവരി 29, 30, 31 തീയതികളിൽ ഗവർണറുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിന്മേലുള്ള ചർച്ച . ഫെബ്രുവരി 6 മുതൽ 11 വരെ സഭ ചേരില്ല. ഫെബ്രുവരി 12 മുതൽ 14 വരെ ബഡ്ജറ്റിന്മേലുള്ള പൊതുചർച്ച നടക്കും. ധനാഭ്യാർത്ഥനകളുടെ സൂക്ഷ്മ പരിശോധനയ്ക്കായി ഫെബ്രുവരി 15 മുതൽ 25 വരെ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേരും. ഫെബ്രുവരി 26 മുതൽ മാർച്ച് 20 വരെയാണ് ധനാഭ്യാർത്ഥന ചർച്ച ചെയ്ത് പാസാക്കാൻ നീക്കിവച്ചിട്ടുള്ളത്.ധനവിനിയോഗ ബില്ലുകൾ സമ്മേളന കാലയളവിൽ പാസാക്കേണ്ടതുണ്ട്.
ഓർഡിനൻസിനു പകരമായി കേരള സംസ്ഥാന ചരക്കു സേവന നികുതി (ഭേദഗതി) ബിൽ, കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ബിൽ, കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ബിൽ, എന്നിവയാണ് പരിഗണിക്കാനിടയുള്ളതിൽ പ്രധാനം . 2023 ലെ കേരള വെറ്റിറനറിയും ജന്തുശാസ്ത്രവും സർവ്വകലാശാല (ഭേദഗതി) ബിൽ, 2023 ലെ കേരള കന്നുകാലി പ്രജനന (ഭേദഗതി) ബിൽ, 2023 ലെ ക്രിമിനൽ നടപടി നിയമ സംഹിത (കേരള രണ്ടാം ഭേദഗതി) ബിൽ, 2023 ലെ കേരള പൊതുരേഖ ബിൽ, 2024 ലെ മലബാർ ഹിന്ദു മത ധർമ്മസ്ഥാപനങ്ങളും എൻഡോവ്‌മെന്റുകളും ബിൽ എന്നിവയാണ് പരിഗണിക്കാനിടയുള്ള മറ്റു ബില്ലുകൾ.
.