വിതുര: വിതുര,നെടുമങ്ങാട് റൂട്ടിൽ യാത്രാദുരിതം വർദ്ധിക്കുന്നതായി പരാതി. യാത്രാക്ലേശം ചൂണ്ടിക്കാട്ടി യാത്രക്കാർ കെ.എസ്.ആർ.ടി.സിക്ക് നിരവധി തവണ പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം. രാവിലെയും വൈകിട്ടും ബസുകളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. സൂചി കുത്താനിടമില്ലാതെയാണ് ഡിപ്പോകളിൽ നിന്ന് ബസുകൾ പുറപ്പെടുന്നത്.
കൊവിഡിന്റെ മറവിൽ നിറുത്തലാക്കിയ സർവീസുകൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് കൂടുതൽ ബസുകൾ വിതുര,കല്ലാർ,പേപ്പാറ,പൊൻമുടി,ബോണക്കാട് റൂട്ടിൽ അയയ്ക്കണമെന്ന ആവശ്യവും ശക്തമാണ്. മാത്രമല്ല കൊവിഡു കാലത്ത് വിതുര,ആര്യനാട്,നെടുമങ്ങാട്,പാലോട് ഡിപ്പോകളിൽ നിന്നും നിറുത്തലാക്കിയ ബസുകൾ പുനരാരംഭിക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവിൽ ഡിപ്പോകളിൽ കളക്ഷനിൽ വൻ വർദ്ധനയുണ്ടായിട്ടും യാത്രക്കാരെ നട്ടംതിരിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മലയോരമേഖലയിൽ അനുഭവപ്പെടുന്ന അതിരൂക്ഷമായ യാത്രാപ്രശ്നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് നാട്ടുകാർ.
അപകടം ഉറപ്പ്
നെടുമങ്ങാട് ഡിപ്പോയിൽനിന്ന് വൈകിട്ട് വിതുരയിലേക്കുള്ള ബസുകളിൽ കയറണമെങ്കിൽ ഇടിയും തൊഴിയും കൊള്ളണം. മാത്രമല്ല മണിക്കൂറുകളോളം ബസ് കാത്ത് നിൽക്കുകയും വേണം. വിദ്യാർത്ഥികളാണ് ഏറെ വലയുന്നത്. പഠനം കഴിഞ്ഞ് വൈകും മുൻപ് വീടുകളിലെത്താൻ കഴിയുന്നില്ല.
കഴിഞ്ഞയാഴ്ച നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ബസിന്റെ ഡോർ ചുള്ളിമാനൂരിനു സമീപം വച്ച് തുറന്ന് യാത്രക്കാരൻ റോഡിൽ വീണ് മരിച്ചു.
അടുത്തടുത്ത് നാല് ഡിപ്പോകൾ
അടുത്തടുത്തായി നാല് ഡിപ്പോകൾ പ്രവർത്തിച്ചിട്ടും മലയോരമേഖലയിലെ യാത്രാദുരിതത്തിന് അറുതിയാകുന്നില്ല. നെടുമങ്ങാട്, ആര്യനാട്, വിതുര, പാലോട് ഡിപ്പോകളാണ് അടുത്തടുത്ത് പ്രവർത്തിക്കുന്നത്. യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആരംഭിച്ച ഡിപ്പോകൾ ഫലത്തിൽ യാത്രാദുരിതം വിതയ്ക്കുകയാണ്. നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വിതുരയിലേക്ക് വേണ്ടത്ര ബസുകൾ അയയ്ക്കാത്തതാണ് യാത്രാക്ലേശം ഇരട്ടിക്കാനുള്ള ഒരു കാരണം.നേരത്തെ ധാരാളം സർവീസുകളുണ്ടായിരുന്നു. ഇൗ ബസുകളെല്ലാം നിറുത്തലാക്കിക്കഴിഞ്ഞു.
ചെയിൻ സർവീസ് നിറുത്തലാക്കി
നേരത്തെ നെടുമങ്ങാട് ഡിപ്പോയിൽ നിന്ന് വിതുരയിലേക്ക് ചെയിൻ സർവീസ് നടത്തിയിരുന്നു. മികച്ച കളക്ഷനും യാത്രക്കാർക്ക് ഏറെ ഉപകാരപ്രദവുമായി ഒാടിയിരുന്ന ചെയിൻ സർവീസ് മാസങ്ങൾ പിന്നിട്ടപ്പോൾ മുന്നറിയിപ്പില്ലാതെയും കാരണം കൂടാതെയും നിറുത്തലാക്കുകയായിരുന്നു. ചെയിൻ സർവീസ് ആരംഭിച്ചപ്പോൾ വിതുര നെടുമങ്ങാട് റൂട്ടിൽ യാത്രക്കാർക്ക് അനുഗ്രഹമായിരുന്ന സമാന്തര സർവീസുകളും നിറുത്തലാക്കി. ഇപ്പോൾ സമാന്തരസർവീസുമില്ല.
വിതുര,നെടുമങ്ങാട് റൂട്ടിൽ അനുഭവപ്പെടുന്ന രൂക്ഷമായ യാത്രാദുരിതത്തിന് പരിഹാരം കാണണം. കൊവിഡു കാലത്ത് നിറുത്തലാക്കിയ സർവീസുകൾ പുനരാരംഭിക്കണം.അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ നെടുമങ്ങാട്, വിതുര, ഡിപ്പോകളിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
ഫെഡറേഷൻസ് ഒഫ് റസിഡന്റ്സ് അസോസിയേഷൻ
വിതുര മേഖലാക്കമ്മിറ്റി ഭാരവാഹികൾ