hi

വെഞ്ഞാറമൂട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ റവന്യൂ ഭൂമി ഏറ്റെടുത്ത് നിർമിച്ച ഹോട്ടൽ സമുച്ചയവും വഴിയോര വിശ്രമ കേന്ദ്രവുെ ഇപ്പോൾ പാമ്പിനും പന്നിക്കും വിശ്രമ കേന്ദ്രം. കീഴായിക്കോണത്ത് കോടികൾ മുടക്കി ദീർഘദൂര യാത്രക്കാരെ ലക്ഷ്യമിട്ട് വിശ്രമത്തിനും ഭക്ഷണത്തിനും സൗകര്യം ഒരുക്കി നിർമിച്ച് പ്രവർത്തനം ആരംഭിച്ച കെട്ടിടങ്ങളാണ് കാടുകയറിക്കിടക്കുന്നത്. എം.സി റോഡിൽ കീഴായിക്കോണം ജംഗഷനു സമീപത്തുള്ള ഈ സ്ഥലത്തിന് കോടികൾ വിലയുള്ളതാണ്. 2. 26 ഏക്കർ വിസ്തൃതിയുള്ള ഇവിടെ വർഷങ്ങൾക്ക് മുൻപ് സർക്കാർ പെർമിറ്റോടു കൂടി പാറ പൊട്ടിച്ചിരുന്ന റവന്യൂ സ്ഥലമായിരുന്നു.

സംസ്ഥാന ഹൈവേയിൽ നിന്നും 200 മീറ്റർ പരിധിയിലുള്ള എല്ലാ ഖനനങ്ങളും നിറുത്തണമെന്ന ഉത്തരവ് വന്നതിനെത്തുടർന്ന് ഇവിടെ പാറ പൊട്ടിക്കൽ പതിനഞ്ച് വർഷം മുൻപ് നിറുത്തി വയ്ക്കുകയായിരുന്നു. തുടർന്ന് ഈ സ്ഥലത്തിൽ ഒരു ഏക്കർ ഫയർ ഫോഴ്സിനും 1. 26 ഏക്കർ സ്ഥലം ഡി.ടി.പി.സിക്കും കൈമാറി. ഫയർ ഫോഴ്സിനു ലഭിച്ച സ്ഥലത്ത് കെട്ടിട നിർമാണം നടക്കുകയാണ്. ഡി.ടി.പി.സി ഇവിടെ രണ്ടു കെട്ടിടങ്ങൾ നിർമ്മിച്ചു.

ദീർഘദൂര യാത്രക്കാർക്ക് സൗജന്യമായി വിശ്രമിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുള്ള വഴിയോര വിശ്രമ കേന്ദ്രമായി പ്രവർത്തിക്കുന്ന വിശ്രമ സ്ഥലവും ശുചിമുറിയും അടങ്ങുന്ന കെട്ടിടവും ഇതിനു സമീപത്തായി ഹോട്ടൽ സമുച്ചയം അടങ്ങുന്ന കെട്ടിടവും നിർമിച്ചു. ഇതിൽ ഹോട്ടൽ സമുച്ചയം സ്വകാര്യ ഹോട്ടൽ ഗ്രൂപ്പിനു ലേലത്തിൽ നൽകി. എന്നാൽ ഇവിടെ 2 വർഷം മാത്രമേ ഹോട്ടൽ പ്രവർത്തിച്ചുള്ളു. നഷ്ടം ചൂണ്ടിക്കാട്ടി അടച്ചിട്ടു.

ഹോട്ടൽ അടച്ചതോടെ പൊതുജനങ്ങൾക്കായി നിർമിച്ച വിശ്രമ കേന്ദ്രവും അടച്ചു. ഡി.ടി.പി.സി കോടികൾ മുടക്കി നിർമിച്ച കെട്ടിടങ്ങളാണ് കാടുകയറി നശിക്കുന്നത്. ശീതീകരിച്ച ഹോട്ടൽ സമുച്ചയത്തിൽ റസ്റ്റോറന്റ്, കഫ്റ്റേരിയ, ഫാമിലി ഏരിയാ, ബാത്ത് റൂം, ശുചിമുറി തുടങ്ങിയവ മികച്ച രീതിയിൽ രൂപ കല്പന ചെയ്തായിരുന്നു കെട്ടിടത്തിന്റെ നിർമ്മാണം.